‘ഞങ്ങൾ മെസ്സിയെ തോൽപ്പിക്കും!’: വെല്ലുവിളിയുമായി അൾജീരിയൻ യുവതാരം
ലോകകപ്പ് പോരാട്ടങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഫുട്ബോൾ ലോകത്ത് ആവേശം വാനോളമുയർത്തി അൾജീരിയൻ ക്യാമ്പിൽ നിന്നുള്ള പ്രതികരണങ്ങൾ. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ നേരിടാനൊരുങ്ങുന്ന അൾജീരിയൻ ടീം അമേരിക്കയിൽ എത്തിക്കഴിഞ്ഞു. യു.എസിലെ കൻസാസ് സിറ്റിയിലാണ് (Kansas City) ആഫ്രിക്കൻ കരുത്തർ തങ്ങളുടെ പരിശീലന ക്യാമ്പ് സ്ഥാപിച്ചിരിക്കുന്നത്.
ടീമിന്റെ വരവോടെ തന്നെ മത്സരത്തിന് മുന്നോടിയായുള്ള വാശിയേറിയ വാക്പോരുകൾക്ക് തുടക്കമായിരിക്കുകയാണ്.

അൾജീരിയൻ ഫുട്ബോളിലെ ഏറ്റവും വലിയ വാഗ്ദാനവും ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസന്റെ മധ്യനിര താരവുമായ 20-കാരൻ ഇബ്രാഹിം മാസ്സയാണ് അർജന്റീനയ്ക്കും അവരുടെ ക്യാപ്റ്റൻ ലയണൽ മെസ്സിക്കുമെതിരെ കടുത്ത വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്.
“ദൈവം സഹായിച്ചാൽ ഞങ്ങൾ മെസ്സിയെ തോൽപ്പിക്കും. ലോകകപ്പിൽ ഞങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. അതിൽ അർജന്റീനയ്ക്കെതിരെയുള്ള ആദ്യ മത്സരം വളരെ പ്രധാനപ്പെട്ടതാണ്.” — ഇബ്രാഹിം മാസ്സ മാധ്യമങ്ങളോട് പറഞ്ഞു. അർജന്റീന കളിക്കളത്തിൽ മാനസികമായി സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്ന ടീമാണെന്നും, എന്നാൽ ബുദ്ധിപരമായി കളിച്ച് അവരെ മറികടക്കുമെന്നും മാസ്സ കൂട്ടിച്ചേർത്തു. “അവർ കളിയിൽ ഒരുപാട് പ്രകോപനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ നമ്മൾ കളിയിൽ പൂർണ്ണ ശ്രദ്ധ ചെലുത്തുകയും ബുദ്ധിപൂർവ്വം ചിന്തിച്ച് കളിക്കുകയും വേണം. ദൈവം വിചാരിച്ചാൽ കാര്യങ്ങൾ അനുകൂലമാകുകയും ഞങ്ങൾ മെസ്സിയെ പരാജയപ്പെടുത്തുകയും ചെയ്യും,” യുവതാരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അതേസമയം, അൾജീരിയൻ ക്യാപ്റ്റൻ റിയാദ് മഹ്‌റെസ് കൂടുതൽ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. അർജന്റീനയ്ക്കെതിരെയുള്ള മത്സരത്തെ സാധാരണ ഒരു മത്സരം പോലെയാണ് കാണുന്നതെന്നും, രാജ്യത്തിന് അഭിമാനിക്കാവുന്ന രീതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടീം സജ്ജമാണെന്നും മഹ്‌റെസ് വ്യക്തമാക്കി


