‘അന്ന് മെസ്സിക്ക്, ഇന്ന് റൊണാൾഡോയ്ക്ക്’; ലോകകപ്പിൽ പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റികൾ ലഭിക്കുമെന്ന് ഡീഗോ ലുഗാനോ

ഫിഫ ലോകകപ്പ് 2026-ന്റെ ആവേശം കൊടുമുടിയിലെത്തി നിൽക്കെ, ഫുട്ബോൾ ലോകത്തെ പിടിച്ചുലയ്ക്കുന്ന വിവാദ പ്രസ്താവനയുമായി ഉറുഗ്വായ് ഇതിഹാസ പ്രതിരോധ താരം ഡീഗോ ലുഗാനോ. വരാനിരിക്കുന്ന ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത പോർച്ചുഗലിനാണെന്ന് പ്രവചിച്ച ലുഗാനോ, അതിന്റെ കാരണമായി ചൂണ്ടിക്കാണിച്ചതാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അർജന്റീനയെ ചാമ്പ്യന്മാരാക്കാൻ റഫറിമാരുടെ ഭാഗത്തുനിന്ന് ‘സഹായങ്ങൾ’ ലഭിച്ചതുപോലെ, ഇത്തവണ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പോർച്ചുഗലിനും അനുകൂലമായി പെനാൽറ്റികൾ വാരിക്കോരി നൽകുമെന്നാണ് ലുഗാനോയുടെ ഗുരുതരമായ ആരോപണം. ഒരു സ്പോർട്സ് പരിപാടിയിൽ സംസാരിക്കവെയാണ് ലുഗാനോ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ വമ്പന്മാരിൽ ആർക്കാണ് കൂടുതൽ സാധ്യത എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
”ഇത്തവണ പോർച്ചുഗലിന് കുറച്ചുകൂടി സാധ്യതയുണ്ട്. കാരണം ഖത്തറിൽ മെസ്സിക്ക് ലഭിച്ചതുപോലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇത്തവണ അനുകൂലമായി പെനാൽറ്റികൾ ലഭിക്കും. ഇതാണ് യാഥാർത്ഥ്യം. വലിയ വിവാദങ്ങൾ ഒഴിവാക്കാൻ പോർച്ചുഗലിന് അനുകൂലമായ ഒരു തരംഗം (Energy) ഇത്തവണ ഉണ്ടാകും.”
തന്റെ കരിയറിലെ ആറാമത്തെ ലോകകപ്പിനൊരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാന്നിധ്യവും, പോർച്ചുഗൽ ടീമിന്റെ മികച്ച ഫോമും അവരെ കിരീടത്തിലേക്ക് നയിക്കാൻ സഹായിക്കുമെന്നും ലുഗാനോ കൂട്ടിച്ചേർത്തു. ചിരിയോടെയാണ് ലുഗാനോ ഇത് പറഞ്ഞതെങ്കിലും, ഫുട്ബോൾ ലോകം ഇതിനെ വളരെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് അഞ്ച് പെനാൽറ്റികൾ ലഭിച്ചതിനെ മുൻപും ലുഗാനോ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. അർജന്റീനയ്ക്ക് ലഭിച്ചതിൽ 4 പെനാൽറ്റികളും വ്യാജമായിരുന്നുവെന്നും, മെസ്സിയുടെ ആഗോള സ്വാധീനം ഫിഫ വിപണി മൂല്യത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നുമുള്ള ലുഗാനോയുടെ പഴയ ആരോപണങ്ങൾ ഇതിനോടകം തന്നെ വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് റൊണാൾഡോയെയും പോർച്ചുഗലിനെയും മുൻനിർത്തിയുള്ള ലുഗാനോയുടെ പുതിയ വെടിപൊട്ടിക്കൽ.
ലാറ്റിനമേരിക്കയിൽ ബ്രസീൽ മുന്നിൽ
യൂറോപ്യൻ ശക്തികളിൽ പോർച്ചുഗലിനെ പിന്തുണച്ച ലുഗാനോ, ലാറ്റിനമേരിക്കൻ മേഖലയിൽ നിന്ന് ഇത്തവണ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധ്യതയുള്ള ടീമായി തിരഞ്ഞെടുത്തത് ബ്രസീലിനെയാണ്. സ്വന്തം രാജ്യമായ ഉറുഗ്വായേക്കാളും നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയേക്കാളും ബ്രസീലിന്റെ സ്ക്വാഡ് കരുത്തിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്. മൈതാനത്തെ പോരാട്ടങ്ങൾക്ക് മുന്നേ തന്നെ കളിമുറ്റത്തിന് പുറത്ത് വാശിയേറിയ ചർച്ചകൾക്ക് ലുഗാനോ തുടക്കമിട്ടു കഴിഞ്ഞു.

