2026 ഫിഫ ലോകകപ്പ്: നിയമങ്ങളിൽ ചെയ്ഞ്ച് വരുത്തി ഫിഫ,കാൽപന്തുകളിയിലെ പുതിയ മാറ്റങ്ങൾ അറിയാം…

2026 ഫിഫ ലോകകപ്പിന് വിസിൽ മുഴങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ് കളിക്കളത്തിൽ വരാൻപോകുന്ന പുതിയ നിയമമാറ്റങ്ങൾ. കളിയിലെ അനാവശ്യമായ സമയനഷ്ടം ഒഴിവാക്കാനും, കൂടുതൽ സുതാര്യത ഉറപ്പുവരുത്താനുമായി ഫിഫ നടപ്പിലാക്കാൻ ഒരുങ്ങുന്ന പ്രധാനപ്പെട്ട 4 നിയമമാറ്റങ്ങൾ താഴെ പറയുന്നവയാണ്:
1. ത്രോ-ഇന്നുകൾക്കും ഗോൾ കിക്കുകൾക്കും 5 സെക്കൻഡ് പരിധി:
കളിയിലെ സമയനഷ്ടം തടയാൻ റെഫറിമാർ ഇനി മുതൽ 5 സെക്കൻഡ് കൗണ്ട്ഡൗൺ ദൃശ്യപരമായി കാണിക്കും. നിശ്ചിത 5 സെക്കൻഡിനുള്ളിൽ ത്രോ-ഇൻ എടുത്തില്ലെങ്കിൽ പന്തിന്റെ അവകാശം എതിർ ടീമിന് ലഭിക്കും.
5 സെക്കൻഡ് കഴിഞ്ഞിട്ടും ഗോൾ കിക്ക് എടുത്തില്ലെങ്കിൽ, എതിർ ടീമിന് അനുകൂലമായി കോർണർ കിക്ക് അനുവദിക്കും.
2. തെറ്റായ തീരുമാനങ്ങൾ തിരുത്താൻ വീഡിയോ അസിസ്റ്റന്റ് റഫറിക്ക് (VAR) ഇനി കൂടുതൽ സാഹചര്യങ്ങളിൽ ഇടപെടാം.
രണ്ടാം മഞ്ഞക്കാർഡ്: ഒരു കളിക്കാരന് തെറ്റായ രീതിയിൽ രണ്ടാമത്തെ മഞ്ഞക്കാർഡ് (തുടർന്ന് ചുവപ്പ് കാർഡ്) നൽകിയാൽ അത് പരിശോധിച്ച് തിരുത്താൻ വാറിന് അധികാരമുണ്ട്.
ആളെ മാറിക്കാണിക്കൽ (Mistaken Identity): റെഫറി മാറി മറ്റേതെങ്കിലും കളിക്കാരനാണ് മഞ്ഞയോ ചുവപ്പോ കാർഡ് നൽകിയതെങ്കിൽ വാർ അത് തിരുത്തും.
കോർണർ കിക്കുകൾ: തെറ്റായ രീതിയിലാണ് കോർണർ കിക്ക് അനുവദിച്ചതെങ്കിൽ അത് പുനഃപരിശോധിക്കാൻ വാറിന് സാധിക്കും.
കൂടാതെ കളിക്കാർ വായ മൂടി സംസാരിക്കുന്നതിനെതിരെയും കർശനമായ നിരീക്ഷണങ്ങൾ ഉണ്ടാകും.
3. സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുന്ന കളിക്കാരൻ ബോർഡിൽ നമ്പർ തെളിഞ്ഞ് 10 സെക്കൻഡിനുള്ളിൽ മൈതാനത്തിന് പുറത്തുകടക്കണം. സമയത്തിനുള്ളിൽ പുറത്തുപോയില്ലെങ്കിൽ, പകരക്കാരനായ കളിക്കാരൻ മൈതാനത്ത് പ്രവേശിക്കാൻ കളി തുടങ്ങി 1 മിനിറ്റ് വരെ കാത്തുനിൽക്കേണ്ടി വരും. അതായത് ആ ഒരു മിനിറ്റ് സമയം ആ ടീം 10 കളിക്കാരുമായി കളിക്കേണ്ടി വരും.
4. മൈതാനത്തിന് പുറത്ത് 60 സെക്കൻഡ് കാത്തിരിപ്പ്
ഒരു കളിക്കാരന് മൈതാനത്ത് വെച്ച് മെഡിക്കൽ സഹായം തേടേണ്ടി വരികയോ, പരിക്ക് കാരണം കളി തടസ്സപ്പെടുകയോ ചെയ്താൽ ആ കളിക്കാരൻ നിർബന്ധമായും മൈതാനത്തിന് പുറത്തേക്ക് മാറണം. കളി വീണ്ടും പുനരാരംഭിച്ചതിന് ശേഷം കുറഞ്ഞത് 60 സെക്കൻഡ് എങ്കിലും കഴിഞ്ഞിട്ടേ ആ കളിക്കാരന് തിരികെ മൈതാനത്ത് പ്രവേശിക്കാൻ അനുവാദമുള്ളൂ.
ഫുട്ബോളിലെ നിയമങ്ങൾ പരിഷ്കരിക്കുന്ന അന്താരാഷ്ട്ര സമിതിയായ ഐ.എഫ്.എ.ബി (IFAB) പല ട്രയലുകളും നടത്താറുണ്ടെങ്കിലും, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ 5 സെക്കൻഡ് കൗണ്ട്ഡൗൺ പോലുള്ള കടുത്ത നിയമങ്ങൾ ഔദ്യോഗികമായി ടൂർണമെന്റിൽ പൂർണ്ണമായി നടപ്പിലാക്കുമോ എന്നത് സംബന്ധിച്ച് ഔദ്യോഗിക ഫിഫാ പ്രഖ്യാപനങ്ങൾ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. എങ്കിലും, കളി കൂടുതൽ വേഗതയേറിയതും സുതാര്യവുമാക്കാൻ ഫിഫ ഒരുങ്ങിക്കഴിഞ്ഞു എന്ന് വ്യക്തം.


