യുവതാരങ്ങളെ തളർത്തുന്നതാണോ നായകന്റെ ധർമ്മം? കാസെമിറോയ്‌ക്കെതിരെ കടുത്ത വിമർശനവുമായി കാസാഗ്രാൻഡെ

ബ്രസീലിയൻ ഫുട്ബോളിലെ പുതിയ സെൻസേഷൻ എൻഡ്രിക്കിനെക്കുറിച്ച് ദേശീയ ടീം നായകൻ കാസെമിറോ നടത്തിയ പരാമർശങ്ങൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയാകുന്നു. എൻഡ്രിക്കിന്റെ കഴിവിനെ വിലകുറച്ചു കാണിക്കുന്ന രീതിയിലാണ് കാസെമിറോ സംസാരിച്ചതെന്നും ഇത് ഒരു ക്യാപ്റ്റന് ചേർന്ന നടപടിയല്ലെന്നും ചൂണ്ടിക്കാട്ടി മുൻ ബ്രസീൽ താരം വാൾട്ടർ കാസാഗ്രാൻഡെ രംഗത്തെത്തി.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് കാസെമിറോ വിവാദമായ പ്രസ്താവന നടത്തിയത്. നെയ്മറെ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ച കാസെമിറോ, എൻഡ്രിക്കിനെ സംബന്ധിച്ച ചോദ്യങ്ങളോട് അനാദരവോടെയാണ് പ്രതികരിച്ചതെന്ന് ആരോപിക്കപ്പെടുന്നു. യുവതാരത്തിന്റെ കഴിവിനെ അംഗീകരിക്കുന്നതിനു പകരം അദ്ദേഹത്തെ മാറ്റിനിർത്തുന്ന രീതിയിലായിരുന്നു സംസാരമെന്ന് കാസാഗ്രാൻഡെ കുറ്റപ്പെടുത്തുന്നു.


   “കാസെമിറോ എൻഡ്രിക്കിനോട് കാണിച്ചത് തികഞ്ഞ അനാദരവും ധാർമ്മികതയില്ലാത്ത പ്രവൃത്തിവുമാണ്. അതൊരു മോശം അഭിമുഖമായിരുന്നു,” കാസാഗ്രാൻഡെ തുറന്നടിച്ചു. നെയ്മറെ പിന്തുണയ്ക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകാം, എന്നാൽ എൻഡ്രിക്കിനെ തരംതാഴ്ത്തി സംസാരിച്ചത് ശരിയായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ടീമിലെ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന് പകരം അവരെ തളർത്തുന്ന രീതിയിലാണ് കാസെമിറോ പെരുമാറിയത്. ഒരു ബ്രസീലിയൻ നായകൻ പുലർത്തേണ്ട മാന്യത കാസെമിറോയുടെ വാക്കുകളിൽ ഉണ്ടായിരുന്നില്ല.  കാസെമിറോ ഒരു കളിക്കാരൻ മാത്രമാണ്. അദ്ദേഹം പരിശീലകനായ ആഞ്ചലോട്ടിയുടെ ഉപദേശകനോ സാങ്കേതിക സമിതി അംഗമോ അല്ല. ആരെ ടീമിലെടുക്കണം എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമല്ല. എൻഡ്രിക്കിനെ വെറുമൊരു ഒന്നുമല്ലാത്ത കുട്ടിയെപ്പോലെയാണ് കാസെമിറോ കൈകാര്യം ചെയ്തത്.


യുവതാരങ്ങളെ വാർത്തെടുക്കുന്നതിൽ ലോകപ്രശസ്തമായ ബ്രസീൽ ഫുട്ബോളിൽ, സീനിയർ താരങ്ങൾ ഇത്തരത്തിൽ പെരുമാറുന്നത് ഭാവി താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. “കാസെമിറോ സംസാരിക്കാൻ തുടങ്ങിയാൽ നല്ലതൊന്നും പുറത്തുവരില്ല” എന്ന കാസാഗ്രാൻഡെയുടെ പരിഹാസം സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
റിയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന എൻഡ്രിക്കിന് വലിയ പിന്തുണ ആരാധകരിൽ നിന്ന് ലഭിക്കുമ്പോഴാണ് സ്വന്തം ടീം നായകനിൽ നിന്ന് തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *