അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ടിന്റെ നെഞ്ച് തകർത്ത് അർജന്റീന; ലോകകപ്പ് ഫൈനലിൽ!





       2026 ഫിഫ ലോകകപ്പിന്റെ ആവേശം നിറഞ്ഞ ആദ്യ സെമിഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന ഫൈനലിൽ പ്രവേശിച്ചു. അത്‌ലാന്റയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് അവസാന അഞ്ച് മിനിറ്റുകളിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന അവിശ്വസനീയമായ വിജയം സ്വന്തമാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്റീന സ്പെയിനെ നേരിടും.



   ഇരു ടീമുകളും കടുത്ത പോരാട്ടം കാഴ്ചവെച്ച ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. ശാരീരികമായ ഫൗളുകളും തർക്കങ്ങളും നിറഞ്ഞതായിരുന്നു കളിയുടെ ആദ്യ പകുതി.രണ്ടാം പകുതിയുടെ 55-ാം മിനിറ്റിൽ മോർഗൻ റോജേഴ്സിന്റെ മികച്ചൊരു ക്രോസിൽ നിന്നും അന്തോണി ഗോർഡൊൻ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഇതിനുശേഷം പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇംഗ്ലണ്ടിന് അത് തിരിച്ചടിയാവുകയായിരുന്നു.കളി അവസാനിക്കാൻ 5 മിനിറ്റ് മാത്രം ബാക്കിനിൽക്കെ, ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നും എൻസോ ഫെർണാണ്ടസ് ബോക്സിന് പുറത്തുനിന്ന് തൊടുത്ത തകർപ്പൻ ലോംഗ് ഷോട്ടിലൂടെ അർജന്റീനയ്ക്ക് സമനില സമ്മാനിച്ചു.ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ലയണൽ മെസ്സി നൽകിയ കൃത്യതയാർന്ന ക്രോസ്സ് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ ലൗട്ടാരോ മാർട്ടിനെസ് ഇംഗ്ലീഷ് വലയിലെത്തിച്ചതോടെ അർജന്റീന വിജയമുറപ്പിച്ചു.


     തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനൽ ലക്ഷ്യമിട്ടിറങ്ങിയ അർജന്റീനയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഇംഗ്ലണ്ടിന്റെ 60 വർഷത്തെ ലോകകപ്പ് കിരീട വരൾച്ച വീണ്ടും നീളുകയാണ്. ലയണൽ മെസ്സിയുടെ രണ്ട് നിർണായക അസിസ്റ്റുകളാണ് അർജന്റീനയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *