അന്ന് എൻഡ്റിക്കിനെക്കുറിച്ച് പറഞ്ഞതിൽ അപ്സെറ്റാണ് : വിശദീകരണവുമായി കാസെമിറോ

ബ്രസീലിയൻ ദേശീയ ടീമിലെ മുൻനിര താരവും മിഡ്‌ഫീൽഡറുമായ കാസെമിറോ, യുവതാരം എൻഡ്റിക്കിനെക്കുറിച്ച് താൻ മുൻപ് നടത്തിയ ഒരു പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ലോകകപ്പിനുള്ള ടീം പ്രഖ്യാപനത്തിന് മുന്നോടിയായി ടിഎൻടി സ്പോർട്സിന് (TNT Sports) നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങളാണ് വലിയ രീതിയിൽ വ്യാഖ്യാനിക്കപ്പെട്ടത്. എൻഡ്റിക് ബ്രസീൽ ടീമിൽ ഇപ്പോഴും പൂർണ്ണമായി ഒരു “ഗ്രൂപ്പിന്റെ ഭാഗമല്ല” എന്ന് കാസെമിറോ പരോക്ഷമായി പറഞ്ഞുവെന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിലെയും മാധ്യമങ്ങളിലെയും ചർച്ചകൾ.
എന്നാൽ ഗ്രാൻജ കോമറിയിൽ (Granja Comary) നടന്ന വാർത്താ സമ്മേളനത്തിൽ കാസെമിറോ ഇതിന്റെ യഥാർത്ഥ വശം വ്യക്തമാക്കി രംഗത്തെത്തി.
തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിൽ തനിക്ക് വലിയ വിഷമമുണ്ടെന്ന് കാസെമിറോ തുറന്നുപറഞ്ഞു. താരം വ്യക്തമാക്കിയത് ഇങ്ങനെയാണ്:
“ആ സമയത്ത് ഞാൻ കടുത്ത അപ്സെറ്റായിരുന്നു. ഒരു ലോകകപ്പ് കളിക്കാൻ പോകുമ്പോൾ ആ യുവതാരത്തിന്മേൽ അനാവശ്യമായ സമ്മർദ്ദം വരാതിരിക്കാനും അവനെ സംരക്ഷിക്കാനുമാണ് ഞാൻ ശ്രമിച്ചത്.”
എൻഡ്റിക് വളരെ പ്രതിഭയുള്ള കളിക്കാരനാണെന്നും ഭാവിയിൽ മൂന്നോ നാലോ ലോകകപ്പുകൾ കളിക്കാൻ അവന് സാധിക്കുമെന്നും കാസെമിറോ കൂട്ടിച്ചേർത്തു. ടീമിൽ മറ്റ് മുതിർന്ന കളിക്കാരുണ്ടെന്നും അവരാണ് കളി നയിക്കേണ്ടതെന്നും, എൻഡ്റിക്കിനെപ്പോലെയുള്ള യുവതാരങ്ങൾ അത്തരം കടുത്ത സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയയിൽ ഇത്തരം വിവാദങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ബ്രസീലിയൻ ടീം തെരേസോപോളിസിലെ (Teresópolis) ഗ്രാൻജ കോമറിയിൽ കടുത്ത പരിശീലനത്തിലാണ്. ലോകകപ്പിന് മുന്നോടിയായി വരുന്ന ഞായറാഴ്ച മാരക്കാന (Maracanã) സ്റ്റേഡിയത്തിൽ ബ്രസീൽ പനാമയ്‌ക്കെതിരെ ഒരു സൗഹൃദ മത്സരം കളിക്കുന്നുണ്ട്. ഇതിനോടകം തന്നെ ഈ മത്സരത്തിന്റെ എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നിട്ടുണ്ട്. ഒരു ലോകകപ്പിൽ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് ഏതൊരു കളിക്കാരന്റെയും കുട്ടിക്കാലത്തെ സ്വപ്നമാണെന്നും, പുതുതായി ടീമിലേക്ക് വരുന്നവർക്ക് ആ അനുഭവം പകർന്നുനൽകുക എന്നത് സവിശേഷമായ നിമിഷമാണെന്നും കാസെമിറോ പറഞ്ഞുനിർത്തി.

