സ്കലോണിയുടെ വജ്രായുധമായി ലൗറ്ററോ മാർട്ടിനെസ്, കണക്കുകൾ ഇങ്ങനെ !

2018-ലെ വേൾഡ് കപ്പിന് ശേഷമായിരുന്നു ലയണൽ സ്കലോണി അർജന്റീനയുടെ പരിശീലകനായി ചുമതലയേറ്റത്. അതിന് ശേഷമായിരുന്നു ലൗറ്ററോ മാർട്ടിനെസ് എന്ന താരത്തിന്റെ വളർച്ചയാരംഭിക്കുന്നത്. ഒടുക്കം സ്കലോണിയുടെ വജ്രായുധമാകാൻ ലൗറ്ററോ മാർട്ടിനെസിന് കഴിഞ്ഞു. സ്കലോണിക്ക്‌ കീഴിൽ അർജന്റീനക്ക്‌ വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്നത് ലൗറ്ററോയാണ്. സാക്ഷാൽ ലയണൽ മെസ്സിയടക്കമുള്ളവരെ പിന്തള്ളിയാണ് ലൗറ്ററോ അർജന്റൈൻ ടീമിന്റെ കുന്തമുനയായി കൊണ്ടിരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തിൽ പെറുവിനെതിരെ അർജന്റീനയുടെ രണ്ടാം ഗോൾപിറന്നത് ലൗറ്ററോയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. ഇരുപത്തിയൊന്ന് മത്സരങ്ങൾ കളിച്ച ലൗറ്ററോ ഇതുവരെ പതിനൊന്ന് ഗോളുകൾ നേടിക്കഴിഞ്ഞു. സ്കലോണിക്ക്‌ കീഴിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ഖ്യാതി ലൗറ്ററോക്കാണിപ്പോൾ.

ഈ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ താരം നേടുന്ന രണ്ടാം ഗോളായിരുന്നു ഇന്നത്തേത്. ബൊളീവിയക്കെതിരെ ലാപാസിൽ വെച്ച് താരം ഗോൾ കണ്ടെത്തിയിരുന്നു. ഈ പതിനൊന്നണ്ണത്തിൽ ഏഴെണ്ണം സൗഹൃദമത്സരത്തിലും രണ്ടെണ്ണം കോപ്പ അമേരിക്കയിലും രണ്ടെണ്ണം യോഗ്യത മത്സരങ്ങളിലുമാണ് താരം നേടിയത്. 2019-ൽ മെക്സിക്കോക്കെതിരെ ഹാട്രിക് നേടാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ ഇക്കാലയളവിലെ ഏറ്റവും വലിയ വിജയമായ 6-1 ന് വിജയിച്ച മത്സരത്തിൽ ഗോൾ നേടാൻ താരത്തിന് സാധിച്ചിരുന്നില്ല. ആറ് ഗോളുകൾ നേടിയ ലയണൽ മെസ്സിയാണ് താരത്തിന് പിറകിലുള്ളത്. മൂന്ന് ഗോളുകൾ നേടിയ സെർജിയോ അഗ്വേറൊയാണ് മൂന്നാമതുള്ളത്.ഏതായാലും ദിബാല, അലാരിയോ എന്നീ താരങ്ങളെ പിന്തള്ളി ലൗറ്ററോ തന്നെ അർജന്റീനയുടെ ആദ്യ ഇലവനിൽ ഉണ്ടാവുമെന്നത് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!