45-ാം വയസ്സിലും വീര്യം കുറയില്ല; 2030 വേൾഡ് കപ്പിലും ക്രിസ്റ്റ്യാനോ കളിക്കും: കോച്ച് റോബർട്ടോ മാർട്ടിനസ്

ഫുട്ബോൾ ലോകത്തെ റെക്കോർഡുകളെല്ലാം സ്വന്തം പേരിൽ മാറ്റിയെഴുതിയ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2030-ലെ ലോകകപ്പിലും കളിച്ചേക്കുമെന്ന് ടീം മുഖ്യ പരിശീലകൻ റോബർട്ടോ മാർട്ടിനസ്. ഈ വരുന്ന 2026 ലോകകപ്പിൽ കളിക്കുമ്പോൾ റൊണാൾഡോയ്ക്ക് 41 വയസ്സ് തികയും. എന്നാൽ അതിനുശേഷവും 45-ാം വയസ്സിൽ താരം അടുത്ത ലോകകപ്പിലും ബൂട്ട് കെട്ടുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നാണ് മാർട്ടിനസ് വ്യക്തമാക്കുന്നത്. 2030 ലോകകപ്പിന് സ്പെയിൻ, മൊറോക്കോ എന്നിവർക്കൊപ്പം പോർച്ചുഗലും സഹ-ആതിഥേയത്വം വഹിക്കുന്നുണ്ട്.
മാധ്യമമായ ‘കഡേന സെർ’ (Cadena Ser) റേഡിയോയോട് സംസാരിക്കവേയാണ് പോർച്ചുഗൽ കോച്ച് ക്രിസ്റ്റ്യാനോയുടെ കരിയറിന്റെ ആയുസ്സിനെക്കുറിച്ച് മനസ്സ് തുറന്നത്.
”അദ്ദേഹം 2030 ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും ഉണ്ടാകേണ്ടതില്ല. അതിനുള്ള യോഗ്യത അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. പോർച്ചുഗലിലെ എല്ലാ യുവ കളിക്കാർക്കും പകർന്നുനൽകാൻ ആഗ്രഹിക്കുന്ന ഒരു മികച്ച മാതൃകയാണ് ക്രിസ്റ്റ്യാനോ.” റോബർട്ടോ മാർട്ടിനസ് വ്യക്തമാക്കി.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും ഒരിക്കലും അടങ്ങാത്ത വിജയദാഹവുമാണെന്ന് മാർട്ടിനസ് പറയുന്നു. "ചാമ്പ്യൻസ് ലീഗോ ബാലൺ ഡി ഓറോ നേടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ കളിയോടുള്ള താല്പര്യം നഷ്ടപ്പെടുന്ന ഒട്ടനവധി താരങ്ങളെ ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ റൊണാൾഡോ അങ്ങനെയല്ല. എന്തൊക്കെ നേടിയാലും അടുത്ത ദിവസം വീണ്ടും മെച്ചപ്പെടാനുള്ള ആ Hunger (വിജയദാഹം) അദ്ദേഹത്തിൽ കാണാം." ഭക്ഷണക്രമം മാത്രമല്ല, ശരീരത്തെയും കരിയറിനെയും ഒരുപോലെ ദീർഘകാലം നിലനിർത്താൻ സഹായിക്കുന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനവും ജനിതകമായ പ്രത്യേകതകളുമാണെന്ന് കോച്ച് കൂട്ടിച്ചേർത്തു.
സൗദി പ്രോ ലീഗിൽ അൽ നസർ ക്ലബ്ബിനായി 28 ഗോളുകൾ അടിച്ചുകൂട്ടി ലീഗ് കിരീടം നേടിക്കൊടുത്ത മികച്ച ഫോമിലാണ് റൊണാൾഡോ വരാനിരിക്കുന്ന ടൂർണമെന്റിലേക്ക് ഇറങ്ങുന്നത്. 2003-ൽ പോർച്ചുഗൽ ദേശീയ ടീമിൽ അരങ്ങേറിയ താരം നിലവിൽ 226 മത്സരങ്ങളിൽ നിന്ന് 143 ഗോളുകളുമായി അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്. കൂടാതെ അഞ്ച് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ഏക പുരുഷ താരം കൂടിയാണ് സിആർ7 (CR7). അദ്ദേഹത്തിന്റെ ഈ അസാധ്യമായ ശാരീരികക്ഷമതയും ഫുട്ബോളിനോടുള്ള പ്രണയവും തന്നെയാണ് 2030 ലോകകപ്പിലും താരം കളിക്കുമെന്ന പ്രതീക്ഷ ആരാധകർക്ക് നൽകുന്നത്.

