FIFA World cup 2026 ഫ്രാൻസ് ഫൈനലിൽ എത്തിയെന്ന് ആളുകൾ ഇപ്പോഴേ വിചാരിക്കുന്നു, തനിക്കത് ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്ന് ദിദിയർ ദെഷാംസ്
ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഫ്രഞ്ച് ദേശീയ ടീമിനെ ചുറ്റിപ്പറ്റിയുള്ള അമിത പ്രതീക്ഷകളിൽ അതൃപ്തി പരസ്യമാക്കി പരിശീലകൻ ദിദിയർ ദെഷാംപ്സ്. ഫ്രാൻസ് ഇത്തവണയും ഫൈനൽ കളിക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകൾ തനിക്ക് ഒട്ടും താല്പര്യമില്ലാത്തതാണെന്ന് അദ്ദേഹം തുറന്നടിച്ചു. മൂന്നാം ലോകകിരീടം (മൂന്നാം നക്ഷത്രം) എന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കാൻ പോലും അദ്ദേഹം തയ്യാറല്ല.
മെയ് 29 വെള്ളിയാഴ്ച ക്ലെയർഫോണ്ടെയ്നിൽ (Clairefontaine) ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി ഫ്രഞ്ച് ടീം ഒത്തുകൂടിയപ്പോഴാണ് മാധ്യമപ്രവർത്തകരോട് ദെഷാംപ്സ് മനസ്സ് തുറന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി കളിക്കാർക്ക് കനത്ത ജാഗ്രതാ നിർദ്ദേശമാണ് അദ്ദേഹം നൽകിയിരിക്കുന്നത്.
ആരാധകരും നിരീക്ഷകരും ഫ്രാൻസിനെക്കുറിച്ച് വെച്ചുപുലർത്തുന്ന അമിത ശുഭപ്രതീക്ഷകൾ യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ഫ്രഞ്ച് പരിശീലകൻ ഓർമ്മിപ്പിച്ചു.
“നമ്മൾ ഇതിനകം ഫൈനലിൽ എത്തിക്കഴിഞ്ഞു എന്ന് ആളുകൾ വിചാരിക്കുന്നത് എനിക്ക് ഒട്ടും പിടിക്കുന്നില്ല.” ദിദിയർ ദെഷാംപ്സ് പറയുന്നു.
ഫ്രഞ്ച് ടീമിന്റെ കളിമിടുക്കിൽ സംശയമില്ലെങ്കിലും, ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിൽ അമിത ആത്മവിശ്വാസം തിരിച്ചടിയാകുമെന്നാണ് 14 വർഷമായി ഫ്രാൻസിനെ നയിക്കുന്ന ഈ തന്ത്രജ്ഞന്റെ വിലയിരുത്തൽ. ടീമിലെ സൂപ്പർ താരം കിലിയൻ എംബാപ്പെ വ്യക്തിഗത റെക്കോർഡുകളെയും സ്റ്റാറ്റുകളെയും കുറിച്ച് മാത്രം ചിന്തിക്കരുതെന്നും, ടീമിന്റെ വിജയത്തിനായി ഒത്തൊരുമയോടെ കളിക്കണമെന്നും പ്രമുഖ ഫുട്ബോൾ നിരീക്ഷകർ ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്.
2018-ലെ ലോകചാമ്പ്യന്മാരും, 2022-ലെ റണ്ണേഴ്സ് അപ്പുകളുമായ ഫ്രാൻസ് ഇത്തവണയും ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ്. നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്കും, യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനുമൊപ്പം തന്നെയാണ് ഫ്രാൻസിന്റെയും സ്ഥാനം.
എന്നാൽ ഈ പ്രവചനങ്ങളൊന്നും കളിക്കളത്തിൽ തുണയ്ക്കില്ലെന്നും, പൂർണ്ണമായ വിനയത്തോടെയും കഠിനാധ്വാനത്തോടെയും മാത്രമേ അടുത്ത റൗണ്ടുകളിലേക്ക് മുന്നേറാൻ സാധിക്കൂ എന്നും ദെഷാംപ്സ് കളിക്കാരെ ഓർമ്മിപ്പിച്ചു. തന്റെ കീഴിൽ അവസാന ലോകകപ്പ് പോരാട്ടത്തിനിറങ്ങുന്ന ദെഷാംപ്സിന് കരിയർ ഒരു വൻ വിജയത്തോടെ അവസാനിപ്പിക്കാൻ വിനയത്തോടെയുള്ള ഈ തുടക്കം അനിവാര്യമാണ്.


