റയൽ മാഡ്രിഡിൻ്റെ ശത്രു ലാ ലിഗ! വിവാദ പ്രസ് കോൺഫറൻസുമായി ഫ്ലോറൻ്റീനോ പെരസ്

റയൽ മാഡ്രിഡ് പ്രസിഡൻ്റ് ഫ്ലോറൻ്റീനോ പെരസ് നടത്തിയ ഏറ്റവും പുതിയ പ്രസ് കോൺഫറൻസ് ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ലാ ലിഗ അധികൃതർക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും കടുത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

ലാ ലിഗ റയൽ മാഡ്രിഡിൻ്റെ ശത്രുവാണെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു.

ഈ സീസണിൽ മാത്രം ലാ ലിഗയിൽ റയൽ മാഡ്രിഡിന് ലഭിക്കേണ്ട 18 പോയിൻ്റുകൾ നഷ്ടപ്പെടുത്തിയെന്നും (robbed), തൻ്റെ ഭരണകാലയളവിൽ 7 ലാ ലിഗ കിരീടങ്ങൾ ഇത്തരത്തിൽ നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നെഗ്രേര കേസ് എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഈ കാലഘട്ടത്തിലെ റഫറിമാർ ഇപ്പോഴും മത്സരങ്ങൾ നിയന്ത്രിക്കുന്നത് അവസാനിപ്പിക്കാൻ യുവേഫയ്ക്ക് റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
താൻ രാജിവെക്കില്ലെന്ന് വ്യക്തമാക്കിയ പെരസ്, മൂന്ന് വർഷം നേരത്തെ ക്ലബ്ബിൽ തിരഞ്ഞെടുപ്പ് നടത്താൻ ആഹ്വാനം ചെയ്തു. തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് തിരഞ്ഞെടുപ്പിൽ തന്നെ വെല്ലുവിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തകർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ടെന്നും തനിക്ക് ക്യാൻസർ ആണെന്ന തരത്തിലുള്ള വ്യാജ വാർത്തകൾ വരെ അവർ പ്രചരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.

​ക്ലബ്ബിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആരെയും നേരിടാൻ താൻ തയ്യാറാണെന്നും, തന്നെ പുറത്താക്കണമെങ്കിൽ “ഷൂട്ട് ചെയ്യേണ്ടി വരും” എന്നും വളരെ വൈകാരികമായാണ് പെരസ് പ്രതികരിച്ചത്. തന്റെ നേതൃത്വത്തിൽ റയൽ മാഡ്രിഡ് 76 കിരീടങ്ങൾ നേടിയതായും അദ്ദേഹം ഈ അവസരത്തിൽ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *