കോർണെറെടുക്കാൻ നെയ്മർക്ക്‌ പോലീസ് പ്രൊട്ടക്ഷൻ, മാഴ്സെ ആരാധകർക്ക് വിമർശനം!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന ക്ലാസിക്കോ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ഗോളുകൾ ഒന്നും നേടാതെയാണ് പിഎസ്ജിയും ഒളിമ്പിക് മാഴ്സെയും മത്സരം അവസാനിപ്പിച്ചത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, കിലിയൻ എംബപ്പേ, നെയ്മർ ജൂനിയർ, എയ്ഞ്ചൽ ഡി മരിയ എന്നിവരൊക്കെ ഇറങ്ങിയിട്ടും പിഎസ്ജിക്ക്‌ ഗോൾ നേടാൻ സാധിക്കാതെ പോവുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അഷ്‌റഫ്‌ ഹക്കീമി റെഡ് കാർഡ് കണ്ടു പുറത്ത് പോയത് പിഎസ്ജിക്ക് തിരിച്ചടിയാവുകയായിരുന്നു.

ഏതായാലും ഒളിമ്പിക് മാഴ്സെയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ അവരുടെ ആരാധകർ പലപ്പോഴും അതിരു വിടുന്ന ഒരു കാഴ്ച്ചയായിരുന്നു കാണാൻ സാധിച്ചിരുന്നത്. സുരക്ഷാപ്രശ്നങ്ങൾ കൊണ്ട് പിഎസ്ജിയുടെ ആരാധകർക്ക്‌ സ്റ്റേഡിയത്തിൽ പ്രവേശനമില്ലായിരുന്നു. മാത്രമല്ല മാഴ്സെ ആരാധകർ പല തവണ മത്സരത്തിന്റെ ഒഴുക്കിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. കോർണർ കിക്ക് എടുക്കാൻ വന്ന നെയ്മർക്ക്‌ നേറെ പല വസ്തുക്കളും മാഴ്സെ ആരാധകർ വലിച്ചെറിയുകയായിരുന്നു. പിന്നീട് പോലീസായിരുന്നു നെയ്മർക്ക്‌ സുരക്ഷ ഒരുക്കിയത്.ഷീൽഡുകൾ ഉപയോഗിച്ചാണ് ഇത്തരം ആക്രമണങ്ങളിൽ നിന്നും നെയ്മർക്ക്‌ പോലീസ് സുരക്ഷ ഒരുക്കിയത്.കൂടാതെ സുരക്ഷ ഭേദിച്ച് ഒരു ആരാധകൻ മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തുന്നതും ഇന്നലത്തെ മത്സരത്തിൽ കാണാമായിരുന്നു.

ഈ ആരാധകർക്കെതിരെ മാഴ്സെ താരമായ പയറ്റ് പ്രതികരിച്ചിട്ടുണ്ട്.ഈ ആരാധകർ ഒരു യഥാർത്ഥ മാഴ്സെ ഫാൻസ്‌ ആണെന്നുള്ളത് തങ്ങൾക്ക്‌ പറയാനാവില്ല എന്നാണ് പയറ്റ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *