“CR7നെക്കുറിച്ച് പറയുമ്പോൾ രണ്ട് താരങ്ങളെക്കുറിച്ച് സംസാരിക്കുന്നപോലെ”: പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനെസ്

FIFA World Cup 2026 അടുക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റോളിനെക്കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. 41-ാം വയസ്സിൽ തന്റെ അവസാന ലോകകപ്പിനിറങ്ങാൻ ഒരുങ്ങുന്ന CR7നെക്കുറിച്ച് പോർച്ചുഗൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വൈറലാകുന്നത്.
“ക്രിസ്റ്റ്യാനോയെക്കുറിച്ച് സംസാരിക്കുമ്പോൾ ഞങ്ങൾ രണ്ട് താരങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്” എന്നാണ് മാർട്ടിനെസിന്റെ നിരീക്ഷണം. ഒരു ഫാൻ അക്കൗണ്ടിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “ഒന്നാമത്തേത് ലോക ഫുട്ബോളിന്റെ ഐക്കൺ. ലോകമെമ്പാടുമുള്ള ആരാധകർക്ക് അഭിപ്രായമുള്ള, ഫുട്ബോളിന് അദ്ദേഹം നൽകുന്ന സംഭാവനകൾ എല്ലാവരും അംഗീകരിക്കുന്ന താരം. രണ്ടാമത്തേത് ഞങ്ങളുടെ ക്യാപ്റ്റൻ, ആ നിലയിൽ റൊണാൾഡോയ്ക്ക് മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തമായ പരിഗണനയില്ലെന്ന് മാർട്ടിനെസ് വ്യക്തമാക്കി. “അദ്ദേഹത്തിന് മറ്റു കളിക്കാരുടേത് പോലെ തന്നെ ആവശ്യങ്ങളുണ്ട്. ദേശീയ ടീമിൽ ഉണ്ടാകാനുള്ള അതേ മത്സരബുദ്ധി. എനിക്ക് അദ്ദേഹം ഒരു മാതൃകാ ക്യാപ്റ്റനാണ്.” നേഷൻസ് ലീഗ് കിരീടം നേടുന്നതിൽ റൊണാൾഡോ വഹിച്ച പങ്ക് മാർട്ടിനെസ് എടുത്തുപറഞ്ഞു. “നേഷൻസ് ലീഗ് ജയിക്കുന്നതിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇപ്പോൾ ഡ്രസ്സിംഗ് റൂമിൽ അതേ ഉത്തരവാദിത്തവും മാതൃകയുമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ദേശീയ ടീമിനൊപ്പമുള്ളപ്പോൾ അദ്ദേഹം വഹിച്ച അതേ റോൾ തന്നെ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” എന്ന് മാർട്ടിനെസ് പറയുന്നു. 2026 ലോകകപ്പ് റൊണാൾഡോയുടെ അവസാനത്തേതാകാൻ സാധ്യതയുണ്ടെന്ന സൂചനകൾക്കിടയിലാണ് ഈ പ്രസ്താവന.41-ാം വയസ്സിലും സൗദി ലീഗിൽ ഗോളടിച്ച് കൂട്ടുന്ന റൊണാൾഡോയ്ക്ക് ലോകകപ്പിൽ എന്ത് റോളായിരിക്കും എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണിത്. കളിക്കളത്തിൽ 90 മിനിറ്റും ഓടി നടക്കുന്ന റൊണാൾഡോയെ പ്രതീക്ഷിക്കേണ്ടതില്ലെന്നും, പകരം നിർണായക മിനിറ്റുകളിൽ ഇംപാക്ട് ഉണ്ടാക്കുന്ന, ഡ്രസ്സിംഗ് റൂമിൽ യുവതാരങ്ങൾക്ക് വഴികാട്ടിയാകുന്ന "ലീഡർ" റോളായിരിക്കും അദ്ദേഹത്തിനെന്നും മാർട്ടിനെസിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.

