സഹതാരത്തെ ക്വട്ടേഷൻ നൽകി ആക്രമിച്ചു, പിഎസ്ജി താരം പോലീസിന്റെ പിടിയിൽ!
വളരെ വിചിത്രമായ ഒരു സംഭവവികാസമാണ് കഴിഞ്ഞ ദിവസം ഫുട്ബോൾ ലോകത്ത് നിന്നും പുറത്ത് വന്നിരിക്കുന്നത്.സഹതാരത്തെ ക്വട്ടേഷൻ വഴി ആക്രമിച്ചതിന് ഇപ്പോൾ പിഎസ്ജി താരം പോലീസിന്റെ പിടിയിലാണ്. പിഎസ്ജിയുടെ വനിതാ ഫുട്ബോൾ ടീമിലാണ് ഇത്തരത്തിലുള്ള അപൂർവമായ സംഭവം അരങ്ങേറിയിരിക്കുന്നത്.
പിഎസ്ജിയുടെ വനിതാ താരങ്ങളായ ഹംറൗയിയും ഡിയാലോയും ടീം ഡിന്നറിന് ശേഷം കാറിൽ മടങ്ങുകയായിരുന്നു. ഡിയാലോയായിരുന്നു വാഹനമോടിച്ചിരുന്നത്. എന്നാൽ രണ്ട് മുഖമൂടി ധാരികൾ ഇവരെ വഴിയിൽ തടഞ്ഞു നിർത്തുകയും ഹംറൗയിയെ അക്രമിക്കുകയുമായിരുന്നു. ഇരുമ്പ് വടി കൊണ്ട് കാലിനായിരുന്നു ഹംറൗയിക്ക് അക്രമമേറ്റത്. തുടർന്ന് ഹംറൗയിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും എല്ലുകൾക്ക് പൊട്ടലുകൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
Audition prolongée pour Diallo https://t.co/DWvrwa7e0j
— RMC Sport (@RMCsport) November 11, 2021
എന്നാൽ പോലീസ് അന്വേഷണത്തിലാണ് ഈ കേസിൽ ഒരു വഴിത്തിരിവ് സംഭവിക്കുന്നത്. ഈ കാറോടിച്ചിരുന്ന ഡിയാലോയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സഹതാരമായ ഹംറൗയിയുടെ കാൽ തല്ലിയൊടിക്കാൻ ഡിയാലോ തന്നെ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.തന്റെ പിഎസ്ജി ടീമിലെ സ്ഥാനത്തിന് ഹംറൗയി ഭീഷണിയാവുമെന്ന ഭയത്താലാണ് ഡിയാലോ ക്വട്ടേഷൻ നൽകിയത് എന്നാണ് അറിയാൻ കഴിയുന്നത്.
Club statement
— Paris Saint-Germain (@PSG_English) November 10, 2021
എന്നാൽ ഇക്കാര്യം ഡിയാലോ നിഷേധിച്ചിട്ടുണ്ട്.കൂടാതെ ഹംറൗയിക്ക് മുമ്പ് ഫോൺ കോളിലൂടെ ഭീഷണികൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ലിയോണിൽ ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നു. ആ വ്യക്തിക്കും ഡിയാലോയുമായി ബന്ധമുണ്ടെന്നും ഫ്രഞ്ച് മാധ്യമങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എൽ എക്യുപ്പെ, RMC സ്പോർട്ട് എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഏതായാലും ഈ ആക്രമണത്തെ പിഎസ്ജി ശക്തമായി അപലപിച്ചിട്ടുണ്ട്. വനിതാ താരങ്ങൾക്ക് സുരക്ഷ ഒരുക്കിയതായും പിഎസ്ജി സ്റ്റേറ്റ്മെന്റിൽ അറിയിച്ചിട്ടുണ്ട്. ഹംറൗയിയുടെ വീടിനും രണ്ട് സുരക്ഷാഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. ഏതായാലും ഫുട്ബോൾ ലോകത്ത് തന്നെ അപൂർവങ്ങളിൽ അപൂർവമാണ് ഇക്കാര്യം.