ജോട്ടയ്ക്ക് വേണ്ടി പോരാടും, മോട്ടിവേഷന് കുറവില്ല; ക്രൊയേഷ്യക്കെതിരെ മാറ്റുരയ്ക്കാനൊരുങ്ങി പോർച്ചുഗൽ



     ലോകകപ്പ് ഫുട്ബോളിലെ ആവേശം നിറഞ്ഞ പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 32) മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലൂക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ നേരിടാൻ ഒരുങ്ങുകയാണ്. കാനഡയിലെ ടൊറന്റോ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ജൂലൈ 3 വെള്ളിയാഴ്ച പുലർച്ചെ 4:30-നാണ് ഈ വമ്പൻ പോരാട്ടം അരങ്ങേറുന്നത്.
എന്നാൽ കേവലം ഒരു ഫുട്ബോൾ മത്സരത്തിനപ്പുറം വൈകാരികമായ വലിയൊരു പശ്ചാത്തലം കൂടിയുണ്ട് ഇത്തവണ പോർച്ചുഗൽ ടീമിന് മുന്നിൽ. കഴിഞ്ഞ വർഷം കാർ അപകടത്തിൽ ദാരുണമായി മരണപ്പെട്ട തങ്ങളുടെ പ്രിയ സഹതാരവും ലിവർപൂൾ ഫോർവേഡുമായിരുന്ന ഡിയോഗോ ജോട്ടയുടെ ഒന്നാം ചരമവാർഷിക ദിനത്തിലാണ് ഈ നിർണായക മത്സരം നടക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ പോർച്ചുഗീസ് താരം വിറ്റിഞ്ഞ ടീമിന്റെ വികാരങ്ങൾ പങ്കുവെക്കുകയുണ്ടായി. വിറ്റിഞ്ഞയുടെ വാക്കുകൾ ഇങ്ങനെയാണ്, “അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാൻ ഞങ്ങൾക്ക് ആവശ്യത്തിന് പ്രചോദനമുണ്ട്. അതിലുപരിയായി, നാളെ ഡിയോഗോ ജോട്ടയുടെ ഓർമ്മ പുതുക്കുന്ന ആ പ്രത്യേക ദിവസമാണ്. അതുകൊണ്ടുതന്നെ നാളെ ജയിക്കാൻ ഞങ്ങൾക്ക് ഇരട്ടി മോട്ടിവേഷനുണ്ട്. ഞങ്ങൾക്ക് വേണ്ടി, ഞങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി, ഡിയോഗോ ജോട്ടയ്ക്ക് വേണ്ടി… ഈ രാജ്യത്തിനുവേണ്ടി ഞങ്ങൾ നാളെ ക്രൊയേഷ്യക്കെതിരെ സർവ്വശക്തിയും പുറത്തെടുക്കും.”




    ടൂർണമെന്റിലുടനീളം ജോട്ടയോടുള്ള ആദരസൂചകമായി പോർച്ചുഗൽ താരങ്ങൾ പ്രത്യേക റിസ്റ്റ് ബാൻഡുകൾ ധരിച്ചാണ് കളത്തിലിറങ്ങുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി സമ്മാനിച്ച ഈ ബാൻഡുകളിൽ നിലവിലെ സ്ക്വാഡ് അംഗങ്ങളുടെ പേരുകൾക്കൊപ്പം ജോട്ടയുടെ പേരും ആലേഖനം ചെയ്തിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ കടുത്ത പോരാട്ടങ്ങൾക്ക് ശേഷം പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയ പോർച്ചുഗൽ പട, തങ്ങളുടെ പ്രിയ സുഹൃത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ വിജയം സമർപ്പിക്കാനായുള്ള ഉറച്ച മനോഭാവത്തിലാണ്. റൊണാൾഡോയും മോഡ്രിച്ചും നേർക്കുനേർ വരുന്ന ഈ സൂപ്പർ പോരാട്ടത്തിൽ പോർച്ചുഗലിന് കരുത്താകുന്നത് ഈ വൈകാരികമായ ഒത്തൊരുമ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *