അഴിമതിയോട് വിട്ടുവീഴ്ചയില്ല; ബാഴ്സലോണയുമായുള്ള ബന്ധം അവസാനിപ്പിച്ച് റയൽ മാഡ്രിഡ്

ഫുട്ബോൾ ലോകത്തെ പിടിച്ചുലച്ച നെഗ്രേര അഴിമതി കേസിൽ നിലപാട് കടുപ്പിച്ച് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ്. ലോക ഫുട്ബോൾ കണ്ട ഏറ്റവും വലിയ അഴിമതി കേസാണിതെന്നും ഇതിൽ കൃത്യമായ അന്വേഷണവും പരിഹാരവുമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.



  
    ഫുട്ബോൾ ലോകം ഇപ്പോൾ അഭിമുഖീകരിക്കുന്നത് വെറുമൊരു ക്രമക്കേടല്ല, മറിച്ച് വ്യവസ്ഥാപിതമായ അഴിമതിയാണെന്ന് പെരസ് തുറന്നടിച്ചു. യഥാർത്ഥ ഫുട്ബോൾ ആണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ബാഴ്സലോണ ഇത്തരത്തിൽ പണം നൽകുന്നുണ്ടായിരുന്നു എന്ന് താൻ മൂന്ന് വർഷം മുൻപാണ് മനസ്സിലാക്കിയതെന്ന് പെരസ് പറഞ്ഞു.




    നെഗ്രേര കേസിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഈ അഴിമതിയുടെ ആഴം വ്യക്തമായത്. ഈ കേസിൽ നേരിട്ട് ബാധിക്കപ്പെട്ട ഏക കക്ഷി റയൽ മാഡ്രിഡ് മാത്രമാണെന്നും അതിനാൽ തന്നെ നീതിക്കായി തങ്ങൾ മുന്നിലുണ്ടാകുമെന്നും പെരസ് വ്യക്തമാക്കി. ലാലിഗ അധികൃതർ പരാതി നൽകിയെങ്കിലും വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം  കുറ്റപ്പെടുത്തി.
റഫറിമാർക്ക് പണം നൽകി ഫലങ്ങൾ അട്ടിമറിക്കുന്നവരോട് യാതൊരു നീക്കുപോക്കിനും തയ്യാറല്ലെന്ന കർക്കശമായ നിലപാടിലാണ് റയൽ മാഡ്രിഡ് മാനേജ്‌മെന്റ്. ഈ കേസിന്റെ അന്തിമ വിധി ഫുട്ബോളിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിൽ നിർണ്ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *