വിനീഷ്യസിനെതിരെയുള്ള വംശീയാധിക്ഷേപം, അന്വേഷണം പ്രഖ്യാപിച്ച് വലൻസിയ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് വലൻസിയ സ്വന്തം മൈതാനത്ത് വെച്ചുകൊണ്ട് റയലിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഈ മത്സരത്തിനിടെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ വലിയ രൂപത്തിലുള്ള വംശിയാധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു. നിരവധി വലൻസിയ ആരാധകർ അദ്ദേഹത്തെ കുരങ്ങൻ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും വിനീഷ്യസ് മരിക്കട്ടെ എന്ന് ചാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെ വിനി ശക്തമായ ഭാഷയിൽ കളിക്കളത്തിൽ വച്ചുകൊണ്ടുതന്നെ പ്രതികരിച്ചിരുന്നു.

ഇതാദ്യമായില്ല വിനീഷ്യസിന് വംശീയമായ അധിക്ഷേപങ്ങൾ ഏൽക്കേണ്ടി വരുന്നത്. ഇതിനു മുൻപ് ലാലിഗക്ക് എട്ട് തവണ പരാതി നൽകിയിട്ടും ഒരു നടപടിയും ലാലിഗ എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ രൂക്ഷമായ ഭാഷയിൽ ഇതിനെതിരെ വിനീഷ്യസ് ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ചിട്ടുണ്ട്. അതായത് വംശീയമായ അധിക്ഷേപങ്ങൾ ലാലിഗയിൽ ഇപ്പോൾ സാധാരണമായ ഒരു കാര്യം മാത്രമാണ് എന്നാണ് വിനീഷ്യസ് ആരോപിച്ചിട്ടുള്ളത്.

ഈ വിവാദങ്ങൾക്ക് പിന്നാലെ തങ്ങളുടെ മൈതാനത്ത് വെച്ച് നടന്ന സംഭവ വികാസങ്ങളുടെ കാര്യത്തിൽ വലൻസിയ ഒരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.ഇക്കാര്യം അവർ ഒഫീഷ്യലായി കൊണ്ട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.വലൻസിയയുടെ സ്റ്റേറ്റ്മെന്റ് ഇങ്ങനെയാണ്.

” ഫുട്ബോളിലെ എല്ലാ തരം ആക്രമണങ്ങളെയും അധിക്ഷേപങ്ങളെയും വലൻസിയ ശക്തമായ രീതിയിൽ അപലപിക്കുന്നു. സ്റ്റേഡിയത്തിൽ നടക്കുന്ന എല്ലാ അതിക്രമങ്ങൾക്കെതിരെയും ശക്തമായ രീതിയിൽ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ.റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിനിടെ നടന്ന സംഭവവികാസങ്ങളിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇത്തരം അതിക്രമങ്ങൾക്ക് ഫുട്ബോളിൽ ഇടമില്ല.അതുകൊണ്ടുതന്നെ ഞങ്ങൾ ഇതിൽ അന്വേഷണം പ്രഖ്യാപിക്കുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. ഞങ്ങളുടെ ആരാധകരോട് ഞങ്ങൾ ബഹുമാനം നൽകാൻ ആവശ്യപ്പെടുന്നു ” ഇതാണ് വലൻസിയ ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ അറിയിച്ചിട്ടുള്ളത്.

ഏതായാലും ഫുട്ബോൾ ലോകം ഒന്നടങ്കം വിനീഷ്യസ് ജൂനിയർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി തവണ പരാതികൾ നൽകിയിട്ടും ലാലിഗയും പ്രസിഡണ്ടായ ഹവിയർ ടെബാസും ഒന്നും ചെയ്യാത്തത് രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!