റെഡ് കാർഡുകൾ,സംഭവബഹുലം,ജയിക്കാനാവാതെ ബ്രസീൽ!

ഇന്ന് പുലർച്ചെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിന് സമനിലകുരുക്ക്.ഇക്വഡോറാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്.ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരിന്നു.ബ്രസീലിന് വേണ്ടി കാസമിറോ ഗോൾ നേടിയപ്പോൾ ഇക്വഡോറിന്റെ ഫെലിക്സ് ടോറസാണ് നേടിയത്.റെഡ് കാർഡുകൾ കൊണ്ടും യെല്ലോ കാർഡുകൾ കൊണ്ടും സംഭവബഹുലമായിരുന്നു ഈ മത്സരം.

ബ്രസീലിന് വേണ്ടി മുന്നേറ്റ നിരയിൽ വിനീഷ്യസ് ജൂനിയർ,റഫീഞ്ഞ,കുഞ്ഞ എന്നിവരായിരുന്നു ഇറങ്ങിയിരുന്നത്.മത്സരത്തിന്റെ ആറാം മിനുട്ടിൽ തന്നെ കാസമിറോ ബ്രസീലിന് ലീഡ് നേടികൊടുത്തു.15-ആം മിനുട്ടിലാണ് ഇക്വഡോർ ഗോൾകീപ്പറായ അലക്സാണ്ടർ ഡോമിങ്കസ് റെഡ് കാർഡ് കണ്ടത്.ബ്രസീലിയൻ താരം കുഞ്ഞയെ ഫൗൾ ചെയ്തതിനായിരുന്നു താരം റെഡ് കാർഡ് വഴങ്ങിയത്.

എന്നാൽ 20-ആം മിനുട്ടിൽ ബ്രസീലിയൻ താരമായ എമെഴ്സണും റെഡ് കാർഡ് കണ്ടു.രണ്ട് യെല്ലോ കാർഡുകളാണ് താരം വഴങ്ങിയത്.പിന്നീട് 26-ആം മിനുട്ടിൽ റഫറി ആലിസണ് റെഡ് കാർഡ് കാണിക്കുകയായിരുന്നു.എന്നാൽ വാർ മുഖാന്തരം അത് പിൻവലിച്ചു.

57-ആം മിനുട്ടിൽ റഫറി ഇക്വഡോറിന് പെനാൽറ്റി അനുവദിച്ചു.എന്നാൽ വാർ മുഖാന്തരം അതും പിൻവലിക്കുകയായിരുന്നു.75-ആം മിനുട്ടിലാണ് ഇക്വഡോറിന്റെ സമനില ഗോൾ പിറക്കുന്നത്.ഗോൺസാലോ പ്ലാറ്റയുടെ അസിസ്റ്റിൽ നിന്നും ഫെലിക്സ് ടോറസാണ് ഗോൾ നേടിയത്.

91-ആം മിനുട്ടിൽ ആലിസണ് റഫറി വീണ്ടും റെഡ് കാർഡ് കാണിക്കുകയും ഇക്വഡോറിന് പെനാൽറ്റി നൽകുകയും ചെയ്തു.എന്നാൽ വാർ മുഖാന്തരം റഫറി ഇത് പിൻവലിക്കുകയായിരുന്നു.ഇതോടെ മത്സരം 1-1 ന്റെ സമനിലയിൽ തന്നെ അവസാനിച്ചു.

ഇത് തുടർച്ചയായി രണ്ടാം മത്സരമാണ് ബ്രസീൽ ജയമില്ലാതെ പോകുന്നത്.പക്ഷെ 14 മത്സരങ്ങളിൽനിന്ന് 36 പോയിന്റുള്ള ബ്രസീൽ തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!