നെയ്മറുടെ പരിക്ക് : CBF ൻ്റെ പുതിയ സ്റ്റേറ്റ്മെൻ്റിൽ പ്രതീക്ഷയോടെ ആരാധകർ

ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബ്രസീൽ ആരാധകർക്ക് നിരാശ നൽകിക്കൊണ്ട് സൂപ്പർ താരം നെയ്മർ ജൂനിയർ ആദ്യ മത്സരത്തിൽ കളിക്കില്ലെന്ന് ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 13 ശനിയാഴ്ച മൊറോക്കോയ്ക്കെതിരെ നടക്കുന്ന ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ താരം പുറത്തിരിക്കും. വലത് കാൽവണ്ണയ്ക്കേറ്റ (calf injury) പരിക്കിൽ നിന്ന് പൂർണ്ണമുക്തനാകാത്തതിനാലാണ് ഈ തീരുമാനം.
തിങ്കളാഴ്ച നടത്തിയ എം.ആർ.ഐ സ്കാനിംഗ് ഫലങ്ങൾ തൃപ്തികരമാണെങ്കിലും, താരത്തെ അനാവശ്യ സമ്മർദ്ദത്തിലാക്കാൻ പരിശീലകൻ കാർലോ ആഞ്ചലോട്ടിയും മെഡിക്കൽ സംഘവും തയ്യാറല്ല. ജൂൺ 19-ന് ഹെയ്തിക്കെതിരെ നടക്കാനിരിക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നെയ്മറെ കളത്തിലിറക്കാൻ ലക്ഷ്യമിട്ടാണ് ഇപ്പോൾ പ്രത്യേക പരിശീലനങ്ങളും റീഹാബിലിറ്റേഷനും നൽകുന്നത്. വരും ദിവസങ്ങളിൽ താരം ടീമിനൊപ്പം ചേർന്ന് മൈതാനത്ത് വ്യക്തിഗത പരിശീലനം ആരംഭിക്കും.ബ്രസീലിയൻ നാഷണൽ ടീം മെഡിക്കൽ കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവന:
” നെയ്മർ ഈ തിങ്കളാഴ്ച എം.ആർ.ഐ സ്കാനിംഗിന് വിധേയനായി. അദ്ദേഹത്തിന്റെ ചികിത്സയിലെ പുരോഗതി പ്രതീക്ഷിച്ച പാരാമീറ്റേഴ്സിൽ തന്നെയാണെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട് . ബ്രസീലിയൻ ദേശീയ ടീമിന്റെ മെഡിക്കൽ കമ്മീഷൻ ആസൂത്രണം ചെയ്ത പ്രകാരമുള്ള ശാരീരികക്ഷമത വീണ്ടെടുക്കൽ പ്രക്രിയകളുമായി അദ്ദേഹം മുന്നോട്ട് പോകും.”

