മെസ്സിക്ക് പരിക്ക് ! ആശങ്കപ്പെടാനുണ്ടോ? കൂടുതൽ വിവരങ്ങൾ പുറത്ത്


ഇന്റർ മിയാമി ആരാധകരെയും അർജന്റീന ഫുട്ബോൾ പ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി ലയണൽ മെസ്സി വീണ്ടും മൈതാനം വിട്ടു. കഴിഞ്ഞ ഫിലാഡെൽഫിയയുമായുള്ള മത്സരത്തിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മെസ്സിയെ പിൻവലിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. കളിയുടെ 73-ാ മത്തെ മിനുറ്റിലാണ് പരുക്കി നിടയായത്. എന്നാൽ, നിലവിൽ പുറത്തുവരുന്ന പ്രാഥമിക വിവരങ്ങൾ ആരാധകർക്ക് വലിയ ആശ്വാസം നൽകുന്നതാണ്.

​മെസ്സിയുടെ പരിക്ക് ഗുരുതരമല്ലെന്നും കേവലം ഒരു മുൻകരുതൽ എന്ന നിലയിലാണ് അദ്ദേഹത്തെ മൈതാനത്തുനിന്ന് മാറ്റിയതെന്നുമാണ് ക്ലബ്ബുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. അർജന്റീനയുടെ അടുത്ത അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, താരത്തിന്റെ ഫിറ്റ്‌നസ് അതീവ പ്രാധാന്യത്തോടെയാണ് മാനേജ്‌മെന്റ് വീക്ഷിക്കുന്നത്.
​മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഇന്റർ മിയാമി കോച്ചിംഗ് സ്റ്റാഫിലെ പ്രമുഖനായ ഗ്വില്ലെർമോ ഹോയോസ് മെസ്സിയുടെ അവസ്ഥയെക്കുറിച്ച് വ്യക്തത വരുത്തി.

“ഞങ്ങൾക്ക് നിലവിൽ അന്തിമ മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല. എന്നാൽ ആ സമയത്ത് ലിയോയ്ക്ക് കടുത്ത ക്ഷീണമുണ്ടായിരുന്നു (Fatigue). മൈതാനത്തെ സാഹചര്യം കഠിനമായിരുന്നു. അതുകൊണ്ടുതന്നെ ആ ക്ഷീണം വകവെച്ച് കൂടുതൽ റിസ്ക് എടുക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല,” ഹോയോസ് വ്യക്തമാക്കി.

പ്രശസ്ത അർജൻ്റീനൻ മാധ്യമപ്രവർത്തകൻ ഗാസ്റ്റൺ എഡുൽ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
ഹാംസ്ട്രിംഗിൽ (തുടയിലെ പേശിയിൽ) ചെറിയ അസ്വസ്ഥതയോ വലിവോ തോന്നിയതിനെത്തുടർന്ന്, ഒരു മുൻകരുതൽ എന്ന നിലയിൽ ലിയോ മെസ്സി സ്വയം സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്യാൻ (മാറിനിൽക്കാൻ) ആവശ്യപ്പെടുകയായിരുന്നു.
അദ്ദേഹത്തിന് പേശിക്ക് പരിക്കേറ്റിട്ടില്ല (muscle injury ഇല്ല). ആ ഭാഗത്ത് കൂടുതൽ സമ്മർദ്ദം ചെലുത്താനോ പരിക്ക് വഷളാക്കാനോ അദ്ദേഹം മുതിർന്നില്ല.

മെസ്സി കളം വിട്ടത് ആരാധകരിൽ നേരിയ ആശങ്കയുണ്ടാക്കിയെങ്കിലും മത്സരത്തിൽ ഇന്റർ മിയാമി മികച്ച വിജയം സ്വന്തമാക്കി. 6 ഗോളുകൾ നേടിയാണ് (6-4) മിയാമി എതിരാളികളെ പരാജയപ്പെടുത്തിയത്. അർജന്റീനയുടെ അടുത്ത നിർണായക മത്സരത്തിന് 18 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മെസ്സി പൂർണ്ണ സജ്ജനാകുമെന്നാണ് മെഡിക്കൽ സംഘത്തിന്റെ പ്രതീക്ഷ. വരും ദിവസങ്ങളിൽ പുറത്തുവരുന്ന വിശദമായ മെഡിക്കൽ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് കായികലോകം.

Leave a Reply

Your email address will not be published. Required fields are marked *