ദേശീയ ടീമിലേക്ക് തിരിച്ചുവരവ് കുറിക്കാൻ നെയ്മർ; ലോകകപ്പ് ടീമിൽ ഇടം നേടിയേക്കുമെന്ന് റിപ്പോർട്ടുകൾ

ആഗോള ഫുട്ബോൾ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രസീലിന്റെ ലോകകപ്പ് ടീം പ്രഖ്യാപനം വരാനിരിക്കെ, സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും മഞ്ഞക്കുപ്പായത്തിൽ അണിനിരക്കുമെന്ന് സൂചനകൾ. നിലവിൽ സാന്റോസ് എഫ്.സിക്ക് വേണ്ടി കളിക്കുന്ന താരം, വരുന്ന തിങ്കളാഴ്ച പരിശീലകൻ കാർലോ ആൻസലോട്ടി പ്രഖ്യാപിക്കാനിരിക്കുന്ന ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിക്കുമെന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) താരത്തിന്റെ നിലവിലെ ശാരീരികക്ഷമതയും മറ്റ് വിവരങ്ങളും സാന്റോസ് ക്ലബ്ബിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. നെയ്മറിന്റെ സാന്നിധ്യം ടീമിൽ ഉറപ്പാണെന്ന് ബ്രസീലിയൻ മാധ്യമമായ ‘UOL’ ലേക്ക് ഒരു വിശ്വസനീയ കേന്ദ്രം പ്രതികരിച്ചപ്പോൾ, മറ്റൊരു സ്രോതസ്സ് താരം ടീമിലെത്താൻ വലിയ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു. നിലവിൽ തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിനായി നെയ്മറും ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.
സാന്റോസ് ടീമിനായി കളിച്ച അവസാന 10 മത്സരങ്ങളിൽ 8 എണ്ണത്തിലും കളത്തിലിറങ്ങാൻ നെയ്മറിന് സാധിച്ചിരുന്നു. ക്ലബ്ബ് കൈമാറിയ താരത്തിന്റെ പോസിറ്റീവ് ആയ ഫിസിക്കൽ ഡാറ്റ ബ്രസീൽ ദേശീയ ടീം മാനേജ്മെന്റിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്.
മൈതാനത്തിന് പുറത്തെ ചില വിവാദങ്ങൾ (റോബിഞ്ഞോ ജൂനിയറുമായുള്ള സംഭവം) ആദ്യം തിരിച്ചടിയായെങ്കിലും, താരം പിന്നീട് മാപ്പ് ചോദിച്ച രീതി പോസിറ്റീവ് ആയ പ്രതികരണമാണ് ഉണ്ടാക്കിയത്. കൂടാതെ, ടീമിൽ ഒരു റിസർവ് കളിക്കാരനായി തുടരേണ്ടി വന്നാലും അത് അംഗീകരിക്കാൻ തയ്യാറാണെന്ന് നെയ്മറുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ടീമിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന യാതൊരു നീക്കവും തന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നും താരം ഉറപ്പുനൽകുന്നു.
ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ലോകകപ്പിന് മുന്നോടിയായി പരിക്കുകൾ ഒഴിവാക്കാൻ സാന്റോസ് എഫ്.സിക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ നിന്നും നെയ്മർ താൽക്കാലികമായി വിശ്രമം എടുത്തേക്കും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ഞായറാഴ്ച കോരിറ്റിബയ്ക്കെതിരെ (Coritiba) നടക്കുന്ന മത്സരമായിരിക്കും ഈ സീസണിൽ സാന്റോസിനായി താരം കളിക്കുന്ന അവസാന മത്സരം. കാത്തിരുന്ന് കാണാം.

