ഡ്രസ്സിംഗ് റൂമിലെ കയ്യാങ്കളി: വാൽവെർദെക്കും ഷൂമെനിക്കും കനത്ത ശിക്ഷ പ്രഖ്യാപിച്ച് റയൽ മാഡ്രിഡ്

പരിശീലനത്തിനിടെ ഡ്രസ്സിംഗ് റൂമിൽ വെച്ച് കയ്യാങ്കളിയിൽ ഏർപ്പെട്ട സൂപ്പർ താരങ്ങളായ വാൽവെർദെക്കും ഷൂമെനിക്കും ക്ലബ് കനത്ത ശിക്ഷ വിധിച്ചു.
ബുധനാഴ്ച വാൽഡെബെബാസിലെ പരിശീലനത്തിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അടുത്ത ദിവസം വ്യാഴാഴ്ച ഹസ്തദാനം നിരസിച്ചതോടെ പ്രശ്നം വീണ്ടും വഷളായി. ഡ്രസ്സിംഗ് റൂമിൽ വെച്ച് കയ്യാങ്കളിയായി മാറിയ സംഘർഷത്തിൽ വാൽവെർദെ തറയിൽ വീണ് മേശയിൽ തലയിടിച്ച് പരിക്കേറ്റു. ഉറുഗ്വേ താരത്തെ തലയിൽ മുറിവേറ്റ് തുന്നിക്കെട്ടാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

സംഭവം ഗൗരവമായി കണ്ട ക്ലബ് ഉടൻ തന്നെ അച്ചടക്ക നടപടികൾ ആരംഭിച്ചു. വെള്ളിയാഴ്ച ഇരുവരും ക്ലബ്ബിന്റെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. സംഭവിച്ചതിൽ “പൂർണ്ണമായ ഖേദം” പ്രകടിപ്പിച്ച താരങ്ങൾ പരസ്പരം ക്ഷമാപണം നടത്തി. ക്ലബ്ബിനോടും സഹതാരങ്ങളോടും പരിശീലക സംഘത്തോടും ആരാധകരോടും മാപ്പ് പറഞ്ഞ ഇരുവരും, ക്ലബ് തീരുമാനിക്കുന്ന ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ റയൽ മാഡ്രിഡ് വാൽവെർദെക്കും ഷൂമെനിക്കും 5 ലക്ഷം യൂറോ, അതായത് ഏകദേശം 4.4 കോടി രൂപ വീതം പിഴ ചുമത്തി. ഇതോടെ ക്ലബ്ബിന്റെ ആഭ്യന്തര നടപടികൾ അവസാനിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

