പരിശീലനത്തിനിടെയുണ്ടായ തർക്കം: വിശദീകരണവുമായി ഫെഡറിക്കോ വാൽവെർഡെ

റയൽ മാഡ്രിഡ് താരം ഫെഡറിക്കോ വാൽവെർഡെയും സഹതാരം  ഷൂമെനിയും തമ്മിൽ പരിശീലന മൈതാനത്തുണ്ടായ തർക്കവും അതിനെത്തുടർന്ന് വാൽവെർഡെ ആശുപത്രിയിലായതുമായ വാർത്തകൾ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഈ സംഭവത്തിൽ വ്യക്തത വരുത്തിക്കൊണ്ട് വാൽവെർഡെ തന്നെ ഇപ്പോൾ ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്.



    തുടർച്ചയായ മത്സരങ്ങളുടെ ക്ഷീണവും ടീമിന് ഈ സീസണിൽ കിരീടങ്ങളൊന്നും നേടാൻ കഴിയാത്തതിലുള്ള നിരാശയുമാണ് കാര്യങ്ങൾ വഷളാക്കിയതെന്ന് വാൽവെർഡെ പറയുന്നു. ഡ്രസ്സിംഗ് റൂമുകളിൽ ഇത്തരം തർക്കങ്ങൾ സാധാരണമാണെന്നും എന്നാൽ ഇത് പൊതുസമൂഹത്തിൽ ചർച്ചയായതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
ചർച്ചകൾക്കിടെ അബദ്ധത്തിൽ മേശയിൽ തല തട്ടിയാണ് പരിക്കേറ്റതെന്ന് താരം വ്യക്തമാക്കി. ആശുപത്രിയിൽ പോയി ചികിത്സ തേടേണ്ടി വന്നത് ഒരു റുട്ടീൻ പരിശോധനയുടെ ഭാഗമായിട്ടാണെന്നും സഹതാരം തന്നെ മർദ്ദിച്ചു എന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ടീമിനുള്ളിലെ കാര്യങ്ങൾ പുറത്തുവിടുന്ന ആരോ ഉണ്ടെന്നും, കിരീടങ്ങളില്ലാത്ത ഈ സീസണിൽ റയൽ മാഡ്രിഡിനെതിരെ ഇത്തരം ചെറിയ കാര്യങ്ങൾ പോലും വല്ലാതെ ഊതിപ്പെരുപ്പിക്കപ്പെടുകയാണെന്നും വാൽവെർഡെ പ്രസ്താവനയിൽ ആരോപിക്കുന്നുണ്ട്.  നടന്ന കാര്യങ്ങളിൽ താരം ആരാധകരോട് ക്ഷമ ചോദിച്ചു. റയൽ മാഡ്രിഡ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും മൈതാനത്തിന് പുറത്തെ തർക്കങ്ങൾ തന്റെ പ്രകടനത്തെ ബാധിക്കില്ലെന്നും അദ്ദേഹം ഉറപ്പുനൽകി.
നിലവിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിശ്രമത്തിലുള്ള വാൽവെർഡെക്ക് അടുത്ത മത്സരങ്ങൾ നഷ്ടമാകും. ടീമിനും സഹതാരങ്ങൾക്കും വേണ്ടി എപ്പോഴും ലഭ്യമാണെന്നും ഏത് തീരുമാനത്തോടും സഹകരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസ്താവന അവസാനിപ്പിച്ചത്.
ക്ലബ്ബിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ റയൽ മാഡ്രിഡ് മാനേജ്‌മെന്റ് ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *