റയൽ മാഡ്രിഡ് ഡ്രെസ്സിംഗ് റൂമിൽ സംഘർഷം: വാൽവെർഡെ ആശുപത്രിയിൽ, ക്ലബ്ബിൽ അടിയന്തര യോഗം

സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ ഡ്രെസ്സിംഗ് റൂമിൽ താരങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മധ്യനിര താരങ്ങളായ ഫെഡെ വാൽവെർഡെയും ഷൂമെനിയും തമ്മിൽ പരിശീലനത്തിനിടെയുണ്ടായ തർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. പരിക്കേറ്റ വാൽവെർഡെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ബുധനാഴ്ചത്തെ പരിശീലന സെഷനിൽ തുടങ്ങിയ തർക്കമാണ് വ്യാഴാഴ്ച രൂക്ഷമായത്. പരിശീലനത്തിനിടെയുണ്ടായ ഒരു ഫൗളിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് പിന്നീട് ഡ്രെസ്സിംഗ് റൂമിലേക്ക് നീളുകയുമായിരുന്നു. വ്യാഴാഴ്ച രാവിലെ നടന്ന പരിശീലനത്തിന് എത്തിയ വാൽവെർഡെ, ഷൂമെനിക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചത് രംഗം കൂടുതൽ വഷളാക്കി. കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ പുറത്തുപറഞ്ഞത് ഷൂമെനിയാണെന്ന് വാൽവെർഡെ ആരോപിച്ചതാണ് പ്രകോപനത്തിന് കാരണമായത്.
തർക്കത്തിനിടെ വാൽവെർഡെ വീഴുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ എത്തിച്ചു. തലയിൽ ആഴത്തിലുള്ള മുറിവുണ്ടായതിനെ തുടർന്ന് തുന്നിക്കെട്ടലുകൾ വേണ്ടിവന്നു. റയൽ ഇതിനെത്തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചതായി ഒഫീഷ്യൽ സ്റ്റേറ്റ്മെൻ്റ് പുറത്ത് വിട്ടിട്ടുണ്ട്.


