ഹെക്സാ സ്വപ്നങ്ങളുമായി കാനറികൾ; ആദ്യ മത്സരത്തിന് ബ്രസീൽ സജ്ജമെന്ന് റാഫീഞ്ഞ




     2026 ഫിഫ ലോകകപ്പിന്റെ ആവേശം വാനോളമുയരുമ്പോൾ, തങ്ങളുടെ ആദ്യ പോരാട്ടത്തിന് ബ്രസീൽ പൂർണ്ണ സജ്ജമാണെന്ന് വ്യക്തമാക്കി സൂപ്പർ താരം റാഫീഞ്ഞ. ന്യൂജേഴ്‌സിയിലെ ബ്രസീലിന്റെ ലോകകപ്പ് ബേസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബാഴ്‌സലോണ വിങ്ങർ ടീമിന്റെ ഒരുക്കങ്ങളെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും മനസ്സ് തുറന്നത്.
ഗ്രൂപ്പ് സിയിൽ വടക്കേ അമേരിക്കൻ മണ്ണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തരായ മൊറോക്കോയെ നേരിടാനൊരുങ്ങുകയാണ് ബ്രസീൽ. അതിനു മുന്നോടിയായി ടീമിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നതായിരുന്നു റാഫീഞ്ഞയുടെ വാക്കുകൾ.




     കഴിഞ്ഞ കുറച്ചു കാലങ്ങളായി ടീം ചില കഠിനമായ ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് റാഫീഞ്ഞ തുറന്നുപറഞ്ഞു. പരിക്കുകളും ഫോമില്ലായ്മയും ടീമിനെ അലട്ടിയിരുന്നു. എന്നാൽ ആ പ്രതിസന്ധികളെല്ലാം ഇപ്പോൾ ടീം മറികടന്നുകഴിഞ്ഞു.
“ചില പ്രയാസമേറിയ സാഹചര്യങ്ങളിലൂടെ ഞങ്ങൾ കടന്നുപോയിട്ടുണ്ട് എന്നത് സത്യമാണ്. എന്നാൽ ഇപ്പോൾ ലോകകപ്പ് അരങ്ങേറ്റത്തിനായി ഞങ്ങൾ ഏറ്റവും മികച്ച ഫോമിലാണ്.” – റാഫീഞ്ഞ വ്യക്തമാക്കി.സ്വയം കടുത്ത നിബന്ധനകൾ വെക്കുന്ന കളിക്കാരനാണ് താനെന്നും രാജ്യത്തിനും ക്ലബ്ബിനുമായി ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം സർവ്വസ്വവും നൽകി പോരാടുമെന്നും റാഫീഞ്ഞ ആരാധകർക്ക് ഉറപ്പ് നൽകി.
മൊറോക്കോയ്ക്ക് പുറമെ ഹെയ്തി, സ്കോട്ട്‌ലൻഡ് എന്നിവരാണ് ഗ്രൂപ്പ് സിയിൽ ബ്രസീലിന്റെ മറ്റ് എതിരാളികൾ. നീണ്ട 24 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് തങ്ങളുടെ ആറാം ലോകകിരീടം (Hexa) എന്ന ലക്ഷ്യത്തിലേക്ക് ബ്രസീൽ പന്തുരുട്ടുമ്പോൾ, റാഫീഞ്ഞയുടെ ഈ വാക്കുകൾ കാനറി ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *