ആഞ്ചലോട്ടി അർജൻ്റീനയെക്കുറിച്ച് പറഞ്ഞത് തെറ്റ്, ബ്രസീൽ ബുദ്ധിമുട്ടുന്നു : മുൻ താരം




      2026 ഫിഫ ലോകകപ്പ് ആവേശം കൊടുമുടിയിലെത്തി നിൽക്കെ, നിലവിലെ ചാമ്പ്യന്മാരായ അർജൻ്റീനയെക്കുറിച്ചുള്ള ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി മുൻ അർജൻ്റീന താരം മാർട്ടിൻ പലേർമോ. അർജൻ്റീനയ്ക്ക് കളിക്കളത്തിൽ തീവ്രതയോ നിയന്ത്രണമോ ഇല്ലെന്ന തരത്തിലുള്ള ആഞ്ചലോട്ടിയുടെ പ്രസ്താവനകളെ പലേർമോ ശക്തമായി തള്ളിപ്പറഞ്ഞു.


     അർജൻ്റീനയുടെ കളിശൈലിയെയും ലയണൽ മെസ്സിയുടെ സാന്നിധ്യത്തെയും പ്രശംസിച്ചുകൊണ്ട് പലേർമോ പറഞ്ഞത് ഇങ്ങനെ:പന്തിൻ്റെ നിയന്ത്രണം എപ്പോൾ കൈവരിക്കണമെന്നും, എപ്പോൾ കളിയിൽ ആധിപത്യം സ്ഥാപിക്കണമെന്നും അർജൻ്റീനയ്ക്ക് കൃത്യമായി അറിയാം.കഴിഞ്ഞ ലോകകപ്പിലും യോഗ്യതാ മത്സരങ്ങളിലും കണ്ടതുപോലെ, പന്ത് നഷ്ടമായാൽ അത് എത്രയും വേഗം തിരിച്ചുപിടിക്കാനുള്ള അസാധ്യമായ വേഗതയും തീവ്രതയും ഇന്നും ഈ ടീമിനുണ്ട്. പന്തിന് തൊട്ടടുത്തുള്ള രണ്ടോ മൂന്നോ കളിക്കാർ അതിനായി കഠിനമായി ശ്രമിക്കുന്നു.ഫൈനൽ തേർഡിൽ കളിയിൽ നിർണായകമായ വ്യത്യാസങ്ങൾ വരുത്തുന്നതും മുന്നേറ്റങ്ങൾക്ക് ആക്കം കൂട്ടുന്നതും ലയണൽ മെസ്സിയാണ്. അതുകൊണ്ട് അർജൻ്റീനയ്ക്ക് തീവ്രതയില്ലെന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ല.


    അർജൻ്റീനയെ വിമർശിക്കുന്നതിന് പകരം സ്വന്തം ടീമിൻ്റെ പ്രകടനത്തിലാണ് ആഞ്ചലോട്ടി ശ്രദ്ധിക്കേണ്ടതെന്ന് പലേർമോ പരോക്ഷമായി ഓർമ്മിപ്പിച്ചു. ബ്രസീൽ ടീം നിലവിൽ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം തുറന്നടിച്ചു:
“യഥാർത്ഥത്തിൽ ബ്രസീൽ ആണ് ഇപ്പോൾ ബുദ്ധിമുട്ടുന്നത്. തങ്ങളുടെ പഴയ മനോഹരമായ കളിശൈലിയിലേക്ക്  തിരികെയെത്താനും കളിയിൽ ആധിപത്യം ഉറപ്പിക്കാനുമുള്ള തീവ്രത കണ്ടെത്താൻ അവർ പാടുപെടുകയാണ്. ഓരോ ബ്രസീൽ ആരാധകനും ആഗ്രഹിക്കുന്ന ആ പഴയ അക്രമണ ഫുട്ബോൾ പുറത്തെടുക്കാൻ അവർക്ക് സാധിക്കുന്നില്ല.”



  അർജൻ്റീന പരിശീലകൻ ലയണൽ സ്കലോണിയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലും പലേർമോ തൻ്റെ സഹതാരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്കലോണിയെ ദേഷ്യം പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമപ്രവർത്തകർ ചില ചോദ്യങ്ങൾ ചോദിച്ചതെന്നും, എന്നാൽ തൻ്റെ മികച്ച നേതൃപാടവം കൊണ്ട് സ്കലോണി അതിനെയെല്ലാം മറികടന്നുവെന്നും പലേർമോ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *