അലാബ റയൽ മാഡ്രിഡിലേക്ക്? തടസ്സം നിൽക്കുന്നത് ഈയൊരു കാര്യം മാത്രം !

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവുന്ന ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ബയേൺ മ്യൂണിക്കിന്റെ സുപ്പർ താരം ഡേവിഡ് അലാബ. താരത്തിന്റെ കരാർ ഈ വർഷത്തോട് കൂടി അവസാനിക്കും. 2010 മുതൽ ബയേണിനൊപ്പമുള്ള താരമാണ് അലാബ. എന്നാൽ കരാർ പുതുക്കാൻ താരം തയ്യാറായിട്ടില്ല. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ബയേൺ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കാണാനാവാതെ പോവുകയായിരുന്നു. സാലറി വർധിപ്പിച്ചു തരണമെന്നായിരുന്നു താരത്തിന്റെ ആവിശ്യം. എന്നാൽ താരം കൂറ്റൻ സാലറി ആവിശ്യപ്പെട്ടതോടെ ബയേൺ ഈ ആവിശ്യം നിരാകരിക്കുകയായിരുന്നു. ഇതോടെ ഓസ്ട്രിയൻ താരമായ അലാബ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു. പക്ഷെ സാലറി തന്നെയാണ് ഇപ്പോഴും താരത്തിന്റെ പ്രശ്നം.

മധ്യനിരയിലും പ്രതിരോധനിരയിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന താരമാണ് അലാബ. ഇതിനാൽ തന്നെ ഇരുപത്തിയെട്ടുകാരനായ താരത്തിന് വേണ്ടി ഏറ്റവും ശക്തമായി രംഗത്തുണ്ടായിരുന്നത് റയൽ മാഡ്രിഡ്‌ ആയിരുന്നു. എന്നാൽ ട്രാൻസ്ഫർ ചർച്ചകൾ ഇപ്പോൾ നിലച്ചതായാണ് വാർത്തകൾ. ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. സാലറി തന്നെയാണ് പ്രശ്നം. നിലവിൽ റയൽ മാഡ്രിഡിൽ ഏറ്റവും കൂടുതൽ വേതനം കൈപ്പറ്റുന്ന സെർജിയോ റാമോസിനെക്കാൾ കൂടുതൽ തുകയാണ് താരത്തിന്റെ ഏജന്റ് ആയ പിനി സഹാവി ആവിശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ റയൽ നായകൻ റാമോസ് 12 മില്യൺ യൂറോയാണ് കൈപ്പറ്റുന്നത്. എന്നാൽ ഡേവിഡ് അലാബക്ക്‌ 13 മില്യൺ യൂറോയെങ്കിലും ലഭിക്കണമെന്നാണ് ആവിശ്യം. എന്നാൽ റയൽ ഇതിന് സമ്മതിച്ചിട്ടില്ല. 10 മില്യൺ യൂറോ വരെയാണ് റയൽ താരത്തിന് നൽകാൻ തയ്യാറായിരിക്കുന്നത്. ഇതിനാൽ തന്നെ ചർച്ചകൾ നിലച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *