യുണൈറ്റഡിന്റെ പരിശീലകനായതിന് ശേഷം റാൾഫുമായി ബന്ധപ്പെട്ടിട്ടില്ല: ക്ലോപ്

ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികൾ തമ്മിലാണ് ഏറ്റുമുട്ടുക. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ലിവർപൂളാണ്. രാത്രി ഇന്ത്യൻ സമയം 12: 30ന് ആൻഫീൽഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.ദീർഘകാലമായി ബന്ധം വെച്ചുപുലർത്തുന്ന രണ്ട് പരിശീലകരാണ് റാൾഫ് റാഗ്നിക്കും യുർഗൻ ക്ലോപും. ഇരുവരും ഇന്ന് മുഖാമുഖം വരുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.

ഏതായാലും തന്റെ പരിശീലക കരിയറിൽ വലിയ സ്വാധീനം ചെലുത്തിയ റാൾഫിനെ കുറിച്ച് ക്ലോപ് ചില കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.എന്നാൽ റാൾഫ് യുണൈറ്റഡിന്റെ പരിശീലകനായ ശേഷം താൻ കോൺടാക്ട് ചെയ്തിട്ടില്ല എന്നുള്ള കാര്യവും ക്ലോപ് തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലിവർപൂളിന്റെ പരിശീലകൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റാൾഫ് റാഗ്നിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിയതിന് ശേഷം ഞങ്ങൾ കോൺടാക്ട് ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ജോലിയെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹം എന്റെ ജോലിയെയും ബഹുമാനിക്കുന്നു.ഇതൊരിക്കലും ക്ലോപും റാഗ്നിക്കും തമ്മിലുള്ള പോരാട്ടമാക്കാൻ ഞാനാഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ കരിയറിൽ അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. ബുദ്ധിമുട്ടേറിയ സമയത്താണ് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറ്റെടുക്കുന്നത്. വലിയ പ്രതീക്ഷകളും ഉണ്ടായിരുന്നു.അദ്ദേഹം ടീമിൽ വരുത്തിയ മാറ്റങ്ങളും പുരോഗതികളുമൊക്കെ നിങ്ങൾക്ക് കാണാൻ സാധിക്കും.യുണൈറ്റഡിനെ നേരിടാനൊരുങ്ങുമ്പോൾ ഞാൻ അദ്ദേഹത്തെ കുറിച്ചല്ല ചിന്തിക്കുന്നത്. ഇത് വളരെ പ്രധാനപ്പെട്ട മത്സരമാണ്. ഈ മത്സരത്തിൽ വിജയികളെ തീരുമാനിക്കുന്ന ഗോളുകൾ നേടുന്നത് പരിശീലകരല്ല ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

നിലവിൽ പ്രീമിയർ ലീഗിൽ ക്ലോപിന്റെ ലിവർപൂൾ രണ്ടാം സ്ഥാനത്താണ്. അതേസമയം അഞ്ചാം സ്ഥാനത്തുള്ള യുണൈറ്റഡ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാനുള്ള ശ്രമങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!