കളിച്ചത് കേവലം 45 മിനുട്ടുകൾ, അരങ്ങേറ്റത്തിൽ തന്നെ റെക്കോർഡിട്ട് തിയാഗോ വരവറിയിച്ചു.

ലിവർപൂളിൽ എത്തിയിട്ട് ദിവസങ്ങൾ പോലും തികഞ്ഞില്ല, അതിന് മുമ്പേ ലിവർപൂളിൽ റെക്കോർഡ് കുറിച്ചിരിക്കുകയാണ് തിയാഗോ അൽകാൻട്ര. ഇന്നലെ നടന്ന ചെൽസി vs ലിവർപൂൾ മത്സരത്തിലാണ് തിയാഗോ പുതിയ ചരിത്രം കുറിച്ചത്. രണ്ടാം പകുതിയിൽ മാത്രം കളത്തിലിറങ്ങിയ താരം പാസുകളിലെ കണക്കുകളിലാണ് റെക്കോർഡ് ഇട്ടത്. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലിവർപൂൾ വിജയം കൊയ്തിരുന്നു. വെള്ളിയാഴ്ചയായിരുന്നു ഇരുപത് മില്യൺ പൗണ്ടിന് താരം ബയേണിൽ നിന്നും ലിവർപൂളിൽ എത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ജോർദാൻ ഹെന്റെഴ്സണ് പകരമായാണ് തിയാഗോ കളത്തിലേക്ക് വന്നത്.

തുടർന്ന് നാല്പത്തിയഞ്ച് മിനുട്ടുകൾ മാത്രം കളിച്ച താരം 75 പാസുകളാണ് വിജയകരമായി പൂർത്തിയാക്കിയത്. അതായത് പ്രീമിയർ ലീഗിൽ വെറും നാല്പത്തിയഞ്ച് മിനുട്ടുകൾ മാത്രം കളിച്ച് ഏറ്റവും കൂടുതൽ പാസുകൾ നൽകിയ താരമെന്ന റെക്കോർഡാണ് അരങ്ങേറ്റത്തിൽ തന്നെ തിയാഗോ സ്വന്തം പേരിൽ കുറിച്ചത്. ഫുട്‍ബോളിലെ കണക്കുവിവരങ്ങൾ പുറത്തു വിടുന്ന ഒപ്റ്റയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. കൂടാതെ രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഇന്നലെ 90 മിനുട്ടുകൾ കളിച്ച ഏതൊരു ചെൽസി താരത്തെക്കാളും കൂടുതൽ പാസുകൾ തിയാഗോ നൽകിയിട്ടുണ്ട്. അതായത് ഏതൊരു ചെൽസി താരവും ഇന്നലത്തെ മത്സരത്തിൽ 75 പാസുകൾ പൂർത്തിയാക്കിയിട്ടില്ല എന്നർത്ഥം. മധ്യനിരയുടെ മുഴുവൻ നിയന്ത്രണമേറ്റെടുത്ത തിയാഗോ റെക്കോർഡ് ഇട്ടുകൊണ്ട് തന്നെ പ്രീമിയർ ലീഗിൽ വരവറിയിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് രണ്ട് ദിവസങ്ങൾ പോലും ശരിക്ക് പരിശീലനത്തിന് അവസരം ലഭിക്കാത്ത ആളാണ് ടീമിനോടൊപ്പം ഇത്രയും ഒത്തിണക്കത്തോടെ കളിച്ചത് എന്നുള്ളത് നേട്ടത്തിന്റെ മാറ്റ് വർധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *