ആന്റണി അകത്ത്,സാഞ്ചോ പുറത്ത്, വിവേചനം കാണിക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ടെൻ ഹാഗ്!

മാഞ്ചസ്റ്റർ യുണൈറ്റഡ് സമീപകാലത്ത് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിച്ച താരങ്ങളാണ് ബ്രസീലിയൻ സൂപ്പർ താരമായ ആന്റണിയും ഇംഗ്ലീഷ് സൂപ്പർ താരമായ ജേഡൻ സാഞ്ചോയും. ആന്റണി ഡൊമസ്റ്റിക് വയലൻസിലാണ് ഉൾപ്പെട്ടതെങ്കിൽ സാഞ്ചോ അച്ചടക്കലംഘനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ യുണൈറ്റഡ് രണ്ടുപേരെയും മാറ്റിനിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആന്റണിയെ യുണൈറ്റഡ് തിരികെ എടുത്തിരുന്നു.

ഇൻവെസ്റ്റിഗേഷനുമായി ആന്റണി പൂർണമായും സഹകരിച്ചിരുന്നു. താരത്തെ ടീമിലേക്ക് തിരികെ എടുത്തു എന്ന കാര്യം യുണൈറ്റഡ് തന്നെ ഒഫീഷ്യലായിക്കൊണ്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ സാഞ്ചോ ഇപ്പോഴും പുറത്ത് തന്നെയാണ്. അതുകൊണ്ടുതന്നെ ടെൻ ഹാഗ് വിവേചനം കാണിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. പക്ഷേ അതിന് കൃത്യമായ മറുപടി ടെൻ ഹാഗ് തന്നെ നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആ രണ്ട് പ്രശ്നങ്ങളെയും പരസ്പരം കൂട്ടിക്കെട്ടേണ്ട യാതൊരുവിധ കാര്യവുമില്ല. കാരണം ആന്റണിയുടെ പ്രശ്നം ബാഹ്യമാണ്. എന്നാൽ സാഞ്ചോയുടേത് അങ്ങനെയല്ല.അത് ആന്തരിക പ്രശ്നമാണ്.സാഞ്ചോയുടെ സാഹചര്യങ്ങളെ കുറിച്ചുള്ള കാര്യങ്ങൾ ഞാൻ നേരത്തെ വ്യക്തമാക്കിയതാണ്. അതിൽ കൂടുതലായിട്ട് എനിക്കൊന്നും പറയാനില്ല ” ഇതാണ് യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്.

തന്നെ ബലിയാടാക്കുന്നു എന്നായിരുന്നു സാഞ്ചോ ഇൻസ്റ്റഗ്രാമിലൂടെ ടെൻ ഹാഗിനെതിരെ ആരോപണം ഉന്നയിച്ചിരുന്നത്.വിവാദമായതോടെ ആ ഇൻസ്റ്റഗ്രാം പോസ്റ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ സാഞ്ചോ പരസ്യമായി മാപ്പ് പറയണം എന്നാണ് ടെൻ ഹാഗിന്റെ നിലപാട്.സാഞ്ചോ അതിന് തയ്യാറാവാത്തത് കൊണ്ടാണ് കാര്യങ്ങൾ ഇപ്പോൾ സങ്കീർണ്ണമായി തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!