സോൾഷെയറുടെ സ്ഥാനം തെറിക്കാൻ കാരണമായത് റൊണാൾഡോയും : മുൻ യുണൈറ്റഡ് താരം

ഈ സീസണിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയത്. താരം വ്യക്തിഗത മികവ് തുടർന്നെങ്കിലും ടീം എന്ന നിലയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മോശമാവുകയായിരുന്നു. നവംബറിൽ നടന്ന മത്സരത്തിൽ വാട്ട്ഫോഡിനോട് ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. ഇതോടെ പരിശീലകനായ സോൾഷെയറെ യുണൈറ്റഡ് പുറത്താക്കുകയായിരുന്നു.

ഏതായാലും സോൾഷെയർ പുറത്താവാനുള്ള കാരണങ്ങളിലൊന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നാരോപിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ മുൻ യുണൈറ്റഡ് താരമായ പോൾ പാർക്കർ. ക്രിസ്റ്റ്യാനോ വന്നതോടുകൂടി സോൾഷെയർക്ക് തന്റെ പ്ലാനുകൾ മാറ്റേണ്ടിവന്നെന്നും അത് അദ്ദേഹത്തിന്റെ സ്ഥാനം തെറിക്കാൻ കാരണമായിരു എന്നുമാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. പാർക്കറുടെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“സോൾഷെയർ പുറത്താവാനുള്ള കാരണങ്ങളിലൊന്ന് ക്രിസ്റ്റ്യാനോയുടെ വരവാണ്. അദ്ദേഹമാണ് ആ പ്രക്രിയക്ക് വേഗത കൂട്ടിയത്. സോൾഷെയർക്ക് ശരിക്കും ഒരു പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ റൊണാൾഡോ വന്നതോട് കൂടി അത് മാറ്റാൻ സോൾഷെയർ നിർബന്ധിതനായി. അത് ടീമിനെ ബാധിക്കുകയും ചെയ്തു.യഥാർത്ഥത്തിൽ ക്രിസ്റ്റ്യാനോ വരവ് കളത്തിന് പുറത്താണ് ഗുണം ചെയ്യുക. ടീമിന്റെ മൂല്യവും പ്രചാരവും വർധിക്കാൻ വേണ്ടിയാണ് അവർ ക്രിസ്റ്റ്യാനോയെ കൊണ്ടുവന്നത്. എന്നാൽ അത് യുണൈറ്റഡിനെ കൂടുതൽ സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയായിരുന്നു ” ഇതാണ് പാർക്കർ പറഞ്ഞത്.

നിലവിൽ റാൾഫ് റാഗ്നിക്കാണ് യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത്. പക്ഷേ ഇപ്പോഴും യുണൈറ്റഡിന് ഒരു യഥാർത്ഥ മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *