റെക്കോർഡിന് വേണ്ടി ഭ്രാന്തമായ കാര്യങ്ങൾ ചെയ്യില്ല: നിലപാട്  വ്യക്തമാക്കി പരിശീലകൻ!

നാളെ നടക്കുന്ന എംഎൽഎസ് മത്സരത്തിൽ ഇന്റർ മയാമി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. ന്യൂ ഇംഗ്ലണ്ടാണ് ഇന്റർമയാമിയുടെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 3:30ന് ഇന്റർമയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ലീഗ് ഘട്ടത്തിലെ അവസാനത്തെ മത്സരമാണ് ഇന്റർമയാമി നാളെ കളിക്കുന്നത്.അതിനുശേഷം പ്ലേ ഓഫ് മത്സരങ്ങളാണ് അവരെ കാത്തിരിക്കുന്നത്.

നാളത്തെ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ അമേരിക്കൻ ലീഗിൽ പുതിയ ഒരു റെക്കോർഡ് സ്വന്തമാക്കാൻ മയാമിക്ക് സാധിക്കും. നിലവിൽ 71 പോയിന്റാണ് ഷീൽഡ് ജേതാക്കളായ ഇന്റർമയാമിക്ക് ഉള്ളത്. നാളത്തെ മത്സരത്തിൽ വിജയിച്ച് 74 പോയിന്റ് നേടാൻ കഴിഞ്ഞാൽ എംഎൽഎസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ടീം എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഇന്റർമയാമിക്ക് കഴിയും.ആ റെക്കോർഡ് തന്നെയാണ് അവർ ലക്ഷ്യം വെക്കുന്നത്. എന്നാൽ റെക്കോർഡ് സ്വന്തമാക്കാൻ വേണ്ടി ഭ്രാന്തമായ കാര്യങ്ങൾ ഒന്നും ചെയ്യില്ല എന്ന് ഇന്റർമയാമി പരിശീലകനായ ടാറ്റ മാർട്ടിനോ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ആ റെക്കോർഡ് ഇപ്പോൾ ഞങ്ങൾക്ക് എത്തിപ്പെടുക്കാവുന്ന ദൂരത്തിലാണ്.ഈ സീസണിനന്റെ തുടക്കത്തിൽ നിങ്ങൾ ഈ റെക്കോർഡിനെ കുറിച്ച് ഞങ്ങളോട് ചോദിക്കുകയാണെങ്കിൽ അത് തീർച്ചയായും ലോജിക് ഇല്ലാത്ത ഒരു ചോദ്യമായിരിക്കും.കാരണം പ്ലേ ഓഫ് മാത്രമായിരിക്കും അന്ന് ഞങ്ങളുടെ ലക്ഷ്യം.പക്ഷേ ഇപ്പോൾ ഞങ്ങൾക്ക് ആ റെക്കോർഡ് നേടാൻ കഴിയാവുന്നതാണ്.എന്നാൽ അതിനു വേണ്ടി ഭ്രാന്തമായ കാര്യങ്ങൾ ഒന്നും ഞങ്ങൾ ചെയ്യില്ല. കാരണം ആറ് ദിവസങ്ങൾക്ക് ശേഷം വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് ഞങ്ങൾക്ക് ആരംഭിക്കാൻ പോകുന്നത്.പ്ലേ ഓഫ് മത്സരങ്ങൾക്ക് മുന്നേ ഞങ്ങൾ നന്നായി ജാഗ്രത പുലർത്തുന്നവരായിരിക്കണം ” ഇതാണ് ഇന്റർമയാമി പരിശീലകൻ പറഞ്ഞിട്ടുള്ളത്.

2021ൽ ന്യൂ ഇംഗ്ലണ്ട് 73 പോയിന്റ് നേടിക്കൊണ്ടായിരുന്ന കിരീടം നേടിയിരുന്നത്.ആ റെക്കോർഡ് തകർക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് നാളെ മയാമി ഇറങ്ങുക.എന്നാൽ റെക്കോർഡിന്റെ ഉടമസ്ഥരായ ന്യൂ ഇംഗ്ലണ്ട് തന്നെയാണ് അവരുടെ എതിരാളികൾ. അതുകൊണ്ടുതന്നെ ആ റെക്കോർഡ് സംരക്ഷിക്കാനുള്ള ശ്രമങ്ങൾ എതിരാളികളുടെ ഭാഗത്ത് നിന്നുണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *