മെസ്സി ഗോളടിച്ചിട്ടും മയാമി തോറ്റു, സൗദിക്കെതിരെയുള്ള തോൽവിക്ക് ശേഷം ഇതാദ്യം!
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ ഒരു വലിയ തോൽവി ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർമയാമിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.സ്വന്തം മൈതാനത്ത് ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഇന്റർമയാമിയെ അറ്റ്ലാന്റ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.മത്സരത്തിൽ അറ്റ്ലാന്റ തന്നെയാണ് ആധിപത്യം പുലർത്തിയത്.ആകെ 23 ഷോട്ടുകൾ അവർ ഉതിർത്തിരുന്നു.
ഇന്റർമയാമിയുടെ ഏകഗോൾ ലയണൽ മെസ്സിയുടെ വകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബോക്സിന് വെളിയിൽ നിന്നുള്ള ഒരു ഷോട്ടിലൂടെയാണ് ലയണൽ മെസ്സി വല കുലുക്കിയത്. മെസ്സി ഗോളടിച്ചിട്ടും അദ്ദേഹത്തിന്റെ ടീം പരാജയപ്പെടുകയായിരുന്നു.ഇത് വല്ലപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ്.കൃത്യമായി പറഞ്ഞാൽ 2022 നു ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന സൗദി അറേബ്യയോട് പരാജയപ്പെട്ടിരുന്നു.ആ മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ടീം പരാജയപ്പെടുകയായിരുന്നു. അതിനുശേഷം ആദ്യമായാണ് മെസ്സി ഗോളടിച്ചിട്ടും അദ്ദേഹത്തിന്റെ ടീം പരാജയപ്പെടുന്നത്. ക്ലബ്ബിന്റെ കണക്കുകളിലേക്ക് വന്നാൽ 2021ൽ ബാഴ്സലോണ സെൽറ്റ വിഗോയോട് പരാജയപ്പെട്ടിരുന്നു. അന്ന് ഗോളടിച്ചിട്ടും മെസ്സിയുടെ ക്ലബ്ബ് തോൽക്കുകയായിരുന്നു. അതിനുശേഷം ആദ്യമായാണ് മെസ്സി ഗോൾ നേടിയിട്ടും അദ്ദേഹത്തിന്റെ ക്ലബ്ബ് ഇപ്പോൾ പരാജയപ്പെടുന്നത്.

തോൽവി രുചിച്ചെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇന്റർമയാമി തന്നെയാണ്. 17 മത്സരങ്ങളിൽ നിന്ന് 34 പോയിന്റാണ് ഇന്റർമയാമിക്ക് ഉള്ളത്.അതേസമയം ലയണൽ മെസ്സി തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്.എല്ലാ കോമ്പറ്റീഷനലുമായി 13 മത്സരങ്ങൾ കളിച്ച മെസ്സി 23 ഗോൾ പങ്കാളിത്തങ്ങൾ നേടി കഴിഞ്ഞു11 ഗോളുകളും 12 അസിസ്റ്റുകളുമാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്.