500 പേരുടെ പാർട്ടി സംഘടിപ്പിച്ചു, നെയ്മർ കുരുക്കിൽ !

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ വീണ്ടും വിവാദത്തിലകപ്പെട്ടിരിക്കുന്നു. കോവിഡ് പ്രശ്നങ്ങളും പ്രോട്ടോകോളും നിലനിൽക്കെ അഞ്ഞൂറോളം വരുന്ന ആളുകളെ ക്ഷണിച്ച് നെയ്മർ പാർട്ടി സംഘടിപ്പിച്ചതാണിപ്പോൾ വിവാദത്തിലായിരിക്കുന്നത്. ബ്രസീലിലെ പ്രാദേശികമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് നെയ്മർ പാർട്ടി സംഘടിപ്പിച്ചത്. റിയോ ഡി ജനീറോയിലുള്ള മാങ്കരാറ്റിബയിലാണ് നെയ്മർ പാർട്ടി സംഘടിപ്പിച്ചത്. ഒരു ബാൻഡ് സംഘത്തേയും താരം നിയമിച്ചിരുന്നു. അയൽവാസികൾക്ക് ശല്യമുണ്ടാവാതിരിക്കാൻ വേണ്ടി അകൗസ്റ്റിക്ക് പ്രൊട്ടക്ഷനുള്ള അണ്ടർഗ്രൗണ്ടിൽ വെച്ചാണ് പാർട്ടി സംഘടിപ്പിച്ചതെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

അതേസമയം പാർട്ടിയിൽ മൊബൈൽ ഫോൺ നിരോധിച്ചിരുന്നു. വീഡിയോകളും ചിത്രങ്ങളും പുറത്ത് പോവാതിരിക്കാൻ വേണ്ടിയായിരുന്നു മൊബൈൽ നിരോധിച്ചിരുന്നത്. എന്നാൽ മാധ്യമങ്ങൾ ഇത് കണ്ടെത്തുകയും പുറത്ത് വിടുകയുമായിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ താരത്തിന് നേരെ വിമർശനങ്ങൾ ഉയരുകയായിരുന്നു. ലോക്ക്ഡൗണിന്റെ സമയത്തും ഒരുമിച്ച് കൂടിയതിന്റെ പേരിൽ നെയ്മർ വിവാദത്തിലകപ്പെട്ടിരുന്നു. നിലവിൽ കോവിഡ് പ്രോട്ടോകോളുകൾ ബ്രസീൽ ശക്തമാക്കിയിട്ടുണ്ട്. കോവിഡ് മൂലം 190,000 പേരുടെ മരണം ബ്രസീലിൽ രേഖപ്പെടുത്തിയിട്ടുണ്ട്.ഏതായാലും താരത്തിന് ഇക്കാര്യത്തിൽ അന്വേഷണം നേരിടേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *