20 കാരനായ യുവഡിഫന്ററെ വട്ടം കറക്കി 35 കാരനായ മെസ്സി, കയ്യടിച്ച് ഫുട്ബോൾ ലോകം!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ ക്രൊയേഷ്യയെ അർജന്റീന തകർക്കുമ്പോൾ അതിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുള്ളത് ലയണൽ മെസ്സി തന്നെയാണ്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്. രണ്ട് ഗോളുകൾ നേടി കൊണ്ട് ഹൂലിയൻ ആൽവരസ് അർജന്റീനക്ക് വേണ്ടി തിളങ്ങുകയും ചെയ്തു.
അർജന്റീന നേടിയ എല്ലാ ഗോളുകളുടെ പിന്നിലും ലയണൽ മെസ്സിയുടെ സാന്നിധ്യം നമുക്ക് കാണാൻ കഴിയും. അതിൽ എടുത്തു പറയേണ്ടത് അർജന്റീനയുടെ മൂന്നാമത്തെ ഗോളാണ്. ലയണൽ മെസ്സി എന്ന താരത്തിന്റെ പ്രതിഭാപാടവം മുഴുവനും വിളിച്ചോതുന്ന ഒരു ഗോളായിരുന്നു പിറന്നിരുന്നത്. ഗോൾ നേടിയിരുന്നത് ഹൂലിയൻ ആൽവരസായിരുന്നുവെങ്കിലും അതിന്റെ ക്രെഡിറ്റ് മുഴുവനും ലയണൽ മെസ്സിക്ക് ഉള്ളതാണ്. അത്രയേറെ സുന്ദരമായ ഒരു മുന്നേറ്റമായിരുന്നു മെസ്സി നടത്തിയിരുന്നത്.
Lionel Messi tiene 35 años y Josko Gvardiol tiene 20. Nunca está de más recordarlo. pic.twitter.com/zmwkMftP8w
— Pablo Giralt (@giraltpablo) December 13, 2022
മത്സരത്തിന്റെ 69ആം മിനിട്ടിലാണ് ആ നീക്കം പിറന്നത്. മൈതാന മധ്യത്തിന്റെ തൊട്ടടുത്തുവെച്ച് പന്ത് സ്വീകരിച്ച മെസ്സി ആ ബോളുമായി റൺ ചെയ്യുകയാണ്. ഇരുപതുകാരനായ, ഫുട്ബോൾ ലോകത്തെ പ്രശസ്തനായ ഗ്വാർഡിയോൾ എന്ന ഡിഫൻഡറാണ് ലയണൽ മെസ്സിക്കൊപ്പമുള്ളത്. എന്നാൽ അപാരമായ പന്തടക്കം മെസ്സി കാണിച്ചു.ഗ്വാർഡിയോളിനെ വെട്ടിത്തിരിഞ്ഞ് പെനാൽറ്റി ബോക്സിലേക്ക് കയറിയ ലയണൽ മെസ്സി അത് കൃത്യമായി ഹൂലിയൻ ആൽവരസിന് പാസ് നൽകുകയും അദ്ദേഹം അത് ഗോളാക്കി മാറ്റുകയും ചെയ്തു.
യഥാർത്ഥത്തിൽ യുവ ഡിഫൻഡറെ മെസ്സി വട്ടം കറക്കി എന്ന് തന്നെ വേണം പറയാൻ.അത്രയേറെ മനോഹരമായ മുന്നേറ്റമായിരുന്നു മെസ്സി നടത്തിയിരുന്നത്.വൺ ഓൺ വൺ സാഹചര്യങ്ങളിൽ എതിരാളികളെ തീർത്തും നിഷ്പ്രഭനാക്കാനുള്ള തന്റെ കഴിവ് എവിടെയും പോയിട്ടില്ല എന്ന് വിളിച്ചോതുന്ന ഒരു മുന്നേറ്റം കൂടിയായിരുന്നു മെസ്സിയുടെ ഭാഗത്തുണ്ടായത്. ഏതായാലും അർജന്റീന കലാശ പോരാട്ടത്തിന് യോഗ്യത നേടുമ്പോൾ ലയണൽ മെസ്സി തന്നെയാണ് അവരെ മുന്നിൽ നിന്നും നയിച്ചിട്ടുള്ളത്.