ഫ്രാൻസ് vs ജർമ്മനി, ക്രിസ്റ്റ്യാനോയും കളത്തിൽ, യൂറോപ്പിലിന്ന് തീപാറും!

യൂറോ കപ്പിലെ മരണഗ്രൂപ്പായ ഗ്രൂപ്പ് എഫിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. ആദ്യമത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ ഹങ്കറിയെ നേരിടുമ്പോൾ രണ്ടാം മത്സരം തീപാറുമെന്നുറപ്പാണ്. അവസാന രണ്ട് വേൾഡ് കപ്പുകൾ നേടിയ ജർമ്മനിയും ഫ്രാൻസുമാണ് ഏറ്റുമുട്ടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:30-ന് പോർച്ചുഗൽ കളത്തിലേക്കിറങ്ങുമ്പോൾ 12:30-നാണ് ഫ്രാൻസും ജർമനിയും പോരടിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, റൂബൻ ഡയസ്, ബ്രൂണോ ഫെർണാണ്ടസ് തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന പോർച്ചുഗൽ ഏവരുടെയും പേടിസ്വപ്നമാണ്. നിലവിലെ ചാമ്പ്യൻമാരായ പോർച്ചുഗൽ ഹങ്കറിയെ തകർത്തു കൊണ്ട് യൂറോ കപ്പിന് തുടക്കം കുറിക്കാൻ തന്നെയാവും ലക്ഷ്യമിടുന്നത്.അവസാന ആറ് മത്സരങ്ങളിൽ ഒന്നിൽ പോലും പരാജയം അറിഞ്ഞിട്ടില്ല എന്നുള്ളത് പോർച്ചുഗല്ലിന് ആശ്വാസം പകരുന്ന കാര്യമാണ്.എന്നാൽ ഹങ്കറിയാവട്ടെ മോശക്കാറൊന്നുമല്ല. അവസാന പതിനൊന്ന് മത്സരങ്ങളിൽ ഒന്നിൽ പോലും ഹങ്കറി പരാജയം അറിഞ്ഞിട്ടില്ല.അവസാനമായി ഇരുവരും പരസ്പരം ഏറ്റുമുട്ടിയ കണക്ക് എടുത്താൽ മുൻ‌തൂക്കം പോർച്ചുഗല്ലിന് തന്നെയാണ്. മൂന്ന് മത്സരങ്ങളിൽ രണ്ടിലും വിജയിച്ചപ്പോൾ ഒന്ന് സമനിലയിൽ കലാശിച്ചു. ഏതായാലും പോർച്ചുഗല്ലിന് ഹങ്കറി വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.

അതേസമയം നിലവിലെ വേൾഡ് ചാമ്പ്യൻമാരായ ഫ്രാൻസും 2014-ലെ വേൾഡ് ചാമ്പ്യൻമാരായ ജർമ്മനിയും തമ്മിലുള്ള പോരാട്ടത്തിന് കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ട കിരീടം തിരിച്ചു പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഫ്രാൻസ് കളത്തിലേക്കിറങ്ങുക. എംബപ്പേ-ഗ്രീസ്‌മാൻ-ബെൻസിമ പ്രണയത്തെ എങ്ങനെ പൂട്ടുമെന്നതാവും ജർമ്മൻ പടക്ക് തലവേദന സൃഷ്ടിക്കുന്ന കാര്യം.കാന്റെയും പോഗ്ബയും വരാനെയുമൊക്കെ ഫ്രാൻസ് നിരയിലുണ്ട്. മരുഭാഗത്തുള്ള ജർമ്മനിയിലും ഒരുപിടി സൂപ്പർ താരങ്ങൾ അണിനിരക്കുന്നുണ്ട്.ക്രൂസ്, ന്യൂയർ, മുള്ളർ, ഗ്നാബ്രി, ഹാവെർട്സ്, ഗുണ്ടോഗൻ എന്നിവരൊക്കെ ഫ്രാൻസിനും വെല്ലുവിളി സൃഷ്ടിക്കും. അത്കൊണ്ട് തന്നെ ഒരു തീപ്പാറും പോരാട്ടം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അവസാന ഏഴ് മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഫ്രാൻസ് വരുന്നതെങ്കിൽ കഴിഞ്ഞ ആറ് മത്സരത്തിനിടെ രണ്ട് തോൽവി ജർമ്മനി വഴങ്ങിയിട്ടുണ്ട്.അവസാനമായി പരസ്പരം ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും ഫ്രാൻസ് ജർമനിയോട് പരാജയപ്പെട്ടിട്ടില്ല. അത്കൊണ്ട് തന്നെ ഈ കണക്കുകൾ എല്ലാം തന്നെ ഫ്രാൻസിന് അനുകൂലമാണ്.

Leave a Reply

Your email address will not be published. Required fields are marked *