ഫിഫ ബെസ്റ്റിന് അർഹൻ താനെന്ന് അവകാശപ്പെട്ടു കൊണ്ട് കണക്കുകൾ അക്കമിട്ട് നിരത്തി ബെൻസിമ.
ലോകത്ത് ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം ഒരിക്കൽ കൂടി ലയണൽ മെസ്സി സ്വന്തമാക്കിയിരുന്നു. തന്റെ കരിയറിൽ ഇത് ഏഴാം തവണയാണ് മെസ്സി ഫിഫ ബെസ്റ്റ് പുരസ്കാരം നേടുന്നത്. സൂപ്പർതാരങ്ങളായ കിലിയൻ എംബപ്പേ,കരിം ബെൻസിമ എന്നിവരെ പിന്തള്ളി കൊണ്ടാണ് മെസ്സി ഈ പുരസ്കാരം നേടിയിട്ടുള്ളത്.ഖത്തർ വേൾഡ് കപ്പിലെ മിന്നുന്ന പ്രകടനമാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയിരിക്കുന്നത്.
എന്നാൽ നിലവിലെ ബാലൺഡി’ഓർ ജേതാവായ കരീം ബെൻസിമക്ക് ഇതിനോട് കടുത്ത എതിർപ്പുണ്ട് എന്നുള്ളത് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സമീപകാല ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് നമുക്കത് വായിച്ചെടുക്കാൻ കഴിയും.ഫിഫ ബെസ്റ്റ് പുരസ്കാരത്തിന് വേണ്ടി പരിഗണിക്കുന്ന കാലയളവിൽ താൻ നേടിയ നേട്ടങ്ങൾ എല്ലാം തന്നെ ബെൻസിമ കഴിഞ്ഞദിവസം തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. അതായത് ഫിഫ ബെസ്റ്റ് അർഹൻ താനാണ് എന്ന് ബെൻസിമ അവകാശപ്പെടുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ഈ കാലയളവിൽ ആകെ 63 ഗോളുകളും 21 അസിസ്റ്റുകളും ആണ് ബെൻസിമ നേടിയിട്ടുള്ളത്.കൂടാതെ ചാമ്പ്യൻസ് ലീഗും ലാലിഗയും നേഷൻസ് ലീഗുമൊക്കെ ഇദ്ദേഹം ഉയർത്തി കാണിക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ തനിക്ക് ലഭിച്ച വ്യക്തിഗത അവാർഡുകളും ബെൻസിമ ഇതിൽ പങ്കുവെക്കുന്നുണ്ട്.നിലവിലെ ബാലൺഡി’ഓർ ജേതാവാണ് താൻ എന്നുള്ള കാര്യവും ബെൻസീമ ഇതിലൂടെ ഓർമ്മിപ്പിക്കുന്നുണ്ട്.
🇫🇷📱 Karim Benzema's last 2 stories on Instagram this evening. pic.twitter.com/D7Ef8TSL7q
— EuroFoot (@eurofootcom) February 28, 2023
അതായത് കണക്കുകൾ പ്രകാരം ലയണൽ മെസ്സിയെക്കാൾ ഫിഫ ബെസ്റ്റ് പുരസ്കാരം താൻ അർഹിക്കുന്നു എന്നാണ് ബെൻസിമ അവകാശപ്പെടുന്നത്. എന്നാൽ ബെൻസിമക്ക് വേൾഡ് കപ്പിൽ കളിക്കാൻ കഴിയാതെ പോയത് ഒരു തിരിച്ചടി തന്നെയായിരുന്നു.പരിക്ക് മൂലമായിരുന്നു ബെൻസിമക്ക് ഖത്തർ വേൾഡ് കപ്പ് നഷ്ടമായത്.