പ്രീമിയർ ലീഗ് താരങ്ങളെ അർജന്റീനക്ക് ലഭിച്ചേക്കില്ല, പ്രതികരണമറിയിച്ച് അയാള!
ഈ വരുന്ന സെപ്റ്റംബറിൽ മൂന്ന് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.സെപ്റ്റംബർ മൂന്നാം തിയ്യതി വെനിസ്വേലക്കെതിരെയാണ് അർജന്റീനയുടെ ആദ്യമത്സരം. പിന്നീട് ബ്രസീൽ, ബൊളീവിയ എന്നിവരെ അർജന്റീന നേരിടും. എന്നാൽ ഈ മത്സരങ്ങൾക്ക് പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളെ വിട്ടു നൽകില്ല എന്ന കാര്യം അധികൃതർ ദേശീയ ടീമുകളെ അറിയിച്ചിരുന്നു. ഇതോടെ ഒരുപിടി നിർണായകതാരങ്ങളെയാണ് അർജന്റീനക്ക് നഷ്ടമാവുക. ഈയൊരു പ്രതിസന്ധിയെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ മുൻ അർജന്റൈൻ ഇതിഹാസവും നിലവിൽ അർജന്റീന സ്റ്റാഫുമായ റോബെർട്ടോ അയാള നൽകിട്ടുണ്ട്. പ്രശ്നം ഫിഫ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരങ്ങളെ ലഭിക്കാതിരിക്കുന്നത് വലിയ തിരിച്ചടിയാണെന്നുമാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്. ഇദ്ദേഹത്തിന്റെ വാക്കുകൾ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Roberto Ayala spoke about the current situation with the Argentina national team and the European leagues, while also mentioning that Mauro Icardi of PSG was going to be called-up to the team. https://t.co/dTDzuKThIx
— Roy Nemer (@RoyNemer) August 27, 2021
” ഞങ്ങൾ ഒരു ലിസ്റ്റ് സബ്‌മിറ്റ് ചെയ്തിട്ടുണ്ട്.താരങ്ങളുമായി ഞങ്ങൾ കോൺടാക്ട് ചെയ്യുന്നുമുണ്ട്. പക്ഷേ താരങ്ങളെ വിട്ടു നൽകാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് തയ്യാറല്ല.ഫിഫയാണ് ഈ പ്രശ്നം പരിഹരിക്കേണ്ടത്. അതിനവർക്ക് കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഈ മൂന്ന് മത്സരങ്ങൾ നേരത്തേ തന്നെ ഫിക്സ് ചെയ്തു വെച്ചതാണ്. എന്നിട്ടും താരങ്ങളെ വിട്ടു നൽകില്ല എന്ന് പറയുന്നത് വിചിത്രമായ കാര്യമാണ്.ഇനി യൂറോപ്പിലെ താരങ്ങളെ ലഭിച്ചില്ലെങ്കിൽ മറ്റു മാർഗങ്ങൾ ഞങ്ങൾ കണ്ടെത്തേണ്ടി വരും.അർജന്റൈൻ ലീഗിൽ നിന്ന് കൂടുതൽ താരങ്ങളെ ഉൾപ്പെടുത്താൻ കഴിയുമോ എന്ന് നോക്കേണ്ടതുണ്ട്.ഞങ്ങൾ തിരഞ്ഞെടുത്ത താരങ്ങളെ ഞങ്ങൾക്ക് ലഭിക്കാതിരിക്കുക എന്നുള്ളത് ടീമിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.മൂന്ന് മത്സരങ്ങൾ ഉള്ളതായിരിക്കും ചിലപ്പോൾ പ്രശ്നം. പക്ഷേ അത് ചുരുക്കാൻ ഞങ്ങൾക്ക് സാധ്യമല്ലല്ലോ ” ഇതാണ് റോബെർട്ടോ അയാള പറഞ്ഞത്.
ഏതായാലും നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന തികഞ്ഞ ആത്മവിശ്വാസത്തിലായിരിക്കും യോഗ്യത മത്സരങ്ങൾക്ക് കളത്തിലിറങ്ങുക.