ക്രിസ്റ്റ്യാനോയെ ഒഴിവാക്കിയ തീരുമാനം പാളിയോ? അവസരങ്ങൾ മുതലെടുക്കാനായില്ലെന്ന് പോർച്ചുഗീസ് പരിശീലകൻ!
ഇന്നലെ യുവേഫ നാഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ പോർച്ചുഗലിന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സർലാന്റാണ് പോർച്ചുഗല്ലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ വഴങ്ങിയ ഗോളിന് മറുപടി നൽകാൻ പറങ്കിപ്പടക്ക് സാധിക്കാതെ പോവുകയായിരുന്നു.
ഈ മത്സരത്തിനുള്ള സ്‌ക്വാഡിൽ പോലും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗീസ് പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല. റൊട്ടേഷന്റെ ഭാഗമായി കൊണ്ടായിരുന്നു റൊണാൾഡോ ഉൾപ്പെടുന്ന മൂന്ന് താരങ്ങളെ പോർച്ചുഗീസ് പരിശീലകൻ സ്‌ക്വാഡിൽ നിന്ന് തന്നെ ഒഴിവാക്കിയത്.എന്നാൽ മത്സരത്തിൽ റൊണാൾഡോയെ മിസ് ചെയ്തിരുന്നു എന്ന രൂപത്തിലാണ് ഫെർണാണ്ടോ സാന്റോസ് സംസാരിച്ചത്. അതായത് നിരവധി അവസരങ്ങൾ ലഭിച്ചുവെന്നും അത് മുതലെടുക്കാൻ കഴിഞ്ഞില്ല എന്നുമാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Portugal suffer their first defeat of 2022 🤷♂️ pic.twitter.com/NjIRhdLJ8f
— GOAL News (@GoalNews) June 12, 2022
” വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് മത്സരത്തിൽ സ്വിറ്റ്സർലാൻഡിന് ലഭിച്ചിട്ടുള്ളത്. രണ്ടാം പകുതിയിൽ ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഞങ്ങൾ ചെയ്തിരുന്നു. നിരവധി അവസരങ്ങളാണ് ഞങ്ങൾ ഒരുക്കിയത്. പക്ഷേ കാര്യക്ഷമതയുടെ കുറവ് അവിടെ ഉണ്ടായിരുന്നു. ഗോളുകൾ നേടുന്നതിൽ ഒരല്പം സങ്കീർണ്ണതകൾ മത്സരത്തിൽ ഉണ്ടായി. ഒരുപാട് മികച്ച കാര്യങ്ങൾ രണ്ടാം പകുതിയിൽ ഞങ്ങൾ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഒരു റിസൾട്ട് നീതിരഹിതമായ കാര്യമാണ് ” ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞത്.
ദിവസങ്ങൾക്കു മുമ്പ് ഇതേ ടീമിനെതിരെ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് പോർച്ചുഗൽ വിജയിച്ചിരുന്നു. അന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടിയിരുന്നു.