പരിക്ക് : നെയ്മറുണ്ടാകില്ല! ആശങ്കയിൽ ബ്രസീൽ
ലോകകപ്പിന് തൊട്ടുമുൻപുള്ള അവസാന വട്ട ഒരുക്കങ്ങളിലായ ബ്രസീൽ ക്യാമ്പിൽ നിന്നും ആരാധകർക്ക് നിരാശ നൽകുന്ന വാർത്ത. 7ാം തിയതി പുലർച്ചെ ഈജിപ്തിനെതിരെ നടക്കാനിരിക്കുന്ന അവസാന സൗഹൃദ മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കില്ല. calf – ന് ഏറ്റ രണ്ടാം ഘട്ട (Grade 2) പേശി പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
ബ്രസീൽ ദേശീയ ടീമിനൊപ്പം താരം ക്ലീവ്‌ലാൻഡിലേക്ക് യാത്ര ചെയ്യില്ലെന്ന് ഇ എസ് പി എൻ (ESPN) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ടീം തങ്ങുന്ന ന്യൂജേഴ്സിയിൽ തന്നെ തുടരുന്ന നെയ്മർ, അവിടെ വെച്ച് പ്രത്യേക ഫിസിയോതെറാപ്പി ചികിത്സകൾക്ക് വിധേയനാകും.
ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ താരത്തിന്റെ ഫിറ്റ്നസ് പൂർണ്ണമായി വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് മെഡിക്കൽ സംഘം.
ലോകകപ്പിന് മുൻപ് ടീമിന്റെ കളിശൈലി ഇനിയും മെച്ചപ്പെടുത്താൻ ഈജിപ്തിനെതിരെയുള്ള മത്സരം ബ്രസീലിന് നിർണായകമാണ്. എന്നാൽ പത്താം നമ്പർ ജേഴ്സിയണിഞ്ഞ് കളിക്കളത്തിൽ മാന്ത്രികത തീർക്കുന്ന നെയ്മറുടെ അസാന്നിധ്യം കാനറപ്പടയ്ക്ക് വലിയൊരു തിരിച്ചടി തന്നെയാണ്. എങ്കിലും സൂപ്പർ താരത്തിന് പകരക്കാരനായി ആര് മുന്നേറ്റ നിരയിലേക്ക് എത്തുമെന്നാണ് ഇപ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. നെയ്മറുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്നും ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ താരം കളിക്കുമോ എന്നതിനെക്കുറിച്ചും വരും ദിവസങ്ങളിൽ മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളൂ.


