കാണികളുടെ കൂവൽ വകവെക്കാതെ അലിസൺ ! ബ്രസീലിലെ ചൊല്ല് ഓർമ്മപ്പെടുത്തി താരം

പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം ബ്രസീൽ ദേശീയ ടീമിന്റെ ഗോൾവലയ്ക്ക് മുന്നിൽ തിരിച്ചെത്തിയ സൂപ്പർ ഗോൾകീപ്പർ അലിസൺ ബെക്കർക്ക് മാരാക്കാന സ്റ്റേഡിയത്തിൽ നേരിടേണ്ടി വന്നത് കാണികളുടെ കൂവൽ. പനാമയ്‌ക്കെതിരായ സൗഹൃദ മത്സരത്തിൽ ബ്രസീൽ 6-2 ന്റെ വൻ വിജയം നേടി. പക്ഷെ മത്സരത്തിനിടെ വഴങ്ങിയ ഒരു ഗോളിന്റെ പേരിലാണ് കാണികളിൽ ചിലർ ബ്രസീലിയൻ ഗോൾകീപ്പർക്കെതിരെ തിരിഞ്ഞത്. എന്നാൽ ഈ കൂവലുകളെ തികച്ചും ശാന്തനായും പുഞ്ചിരിയോടെയുമാണ് അലിസൺ നേരിട്ടത്.
രണ്ട് മാസത്തോളം കളിക്കളത്തിന് പുറത്തിരുന്ന ശേഷം ഫോം വീണ്ടെടുക്കാൻ ലക്ഷ്യമിട്ടാണ് അലിസൺ പനാമയ്‌ക്കെതിരെ ആദ്യ പകുതിയിൽ ഗ്ലൗസണിഞ്ഞത്. എന്നാൽ മത്സരത്തിന്റെ 13-ാം മിനിറ്റിൽ പനാമയ്ക്ക് അനുകൂലമായി ലഭിച്ച ഒരു ഫ്രീ കിക്ക് ബ്രസീലിയൻ താരം മാത്യൂസ് കുൻഹയുടെ ശരീരത്തിൽ തട്ടി ദിശമാറി സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു (Own Goal). തീർത്തും അപ്രതീക്ഷിതമായ ഈ നിർഭാഗ്യ ഗോളിന് പിന്നാലെയാണ് ഗാലറിയിൽ നിന്ന് അലിസണെതിരെ കൂവലുയർന്നത്.
മത്സരത്തിൽ ഒരു മികച്ച സേവ് ഉൾപ്പെടെ നടത്തിയെങ്കിലും ആദ്യ പകുതിക്ക് ശേഷം പരിശീലകൻ കാർലോ ആൻസലോട്ടി ടീമിൽ വരുത്തിയ വൻ മാറ്റങ്ങളുടെ ഭാഗമായി അലിസണ് പകരം എഡേഴ്സൺ കളത്തിലിറങ്ങി.
മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച അലിസൺ കാണികളുടെ പ്രതികരണത്തെ വളരെ ലളിതമായാണ് കണ്ടത്. ബ്രസീലിലെ ഒരു പഴയ ഫുട്ബോൾ ചൊല്ല് ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ മറുപടി:
“ഗോൾകീപ്പറുടെ ജീവിതം ഇങ്ങനെയാണ്. നിങ്ങളുടെ തെറ്റല്ലെങ്കിൽ പോലും നിങ്ങൾ കുറ്റക്കാരനാകും. ബ്രസീലിൽ ഒരു ചൊല്ലുണ്ട്: ‘നിർഭാഗ്യം എപ്പോഴും ഗോൾകീപ്പറുടേതാണ്.’ അതുകൊണ്ട് എന്ത് സംഭവിച്ചാലും, ഒരു ഗോൾ വഴങ്ങിയാൽ അത് കീപ്പറുടെ മാത്രം പിഴവായി വിലയിരുത്തപ്പെടും. ഒരു ഗോൾകീപ്പറുടെ കരിയർ മുഴുവൻ ഇങ്ങനെയൊക്കെ തന്നെയാണ്.”
ഒരു ടീമെന്ന നിലയിൽ തെറ്റുകൾ സംഭവിക്കുമ്പോൾ എല്ലാവരും ഒരുമിച്ചാണ് അത് അനുഭവിക്കുന്നതെന്നും, ഇത്തരം നിർഭാഗ്യ നിമിഷങ്ങൾ ലോകകപ്പിൽ ആവർത്തിക്കാതിരിക്കാനാണ് ടീം ഇപ്പോൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായ താൻ ശാരീരികമായി 100% ഫിറ്റാണെന്ന് അലിസൺ വ്യക്തമാക്കി. വരാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി പരമാവധി മത്സരങ്ങൾ കളിച്ച് താളം കണ്ടെത്തുകയാണ് ലക്ഷ്യം.
ഇനി അടുത്ത ശനിയാഴ്ച ഈജിപ്തിനെതിരെ നടക്കുന്ന അവസാന സൗഹൃദ മത്സരത്തിന് ശേഷമാകും ബ്രസീൽ ലോകകപ്പ് പോരാട്ടങ്ങൾക്കായി ഇറങ്ങുക. ജൂൺ 13-ന് മൊറോക്കോയ്‌ക്കെതിരെയാണ് ടൂർണമെന്റിലെ ബ്രസീലിന്റെ ആദ്യ മത്സരം. സ്വന്തം പ്രകടനത്തിൽ താൻ എപ്പോഴും കൂടുതൽ തികവ് ആഗ്രഹിക്കുന്നുണ്ടെന്നും വരും മത്സരങ്ങളിൽ ശക്തമായി തിരിച്ചുവരുമെന്നും ആത്മവിശ്വാസത്തോടെ അലിസൺ പറഞ്ഞു നിർത്തി.

