ചാവിയുണ്ട്, ബാഴ്സയിലേക്കുള്ള തിരിച്ചുവരവ് ബുദ്ധിമുട്ടാണ്:മുൻ താരം!
2020ലായിരുന്നു ഡച്ച് താരമായ സെർജിനോ ഡെസ്റ്റ് അയാക്സ് വിട്ടുകൊണ്ട് ബാഴ്സലോണയിൽ എത്തിയത്.എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ ബാഴ്സയിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ എസി മിലാനിലേക്ക് അദ്ദേഹം ലോണിൽ പോയി. നിലവിൽ മറ്റൊരു ഡച്ച് ക്ലബ്ബായ പിഎസ്വിക്ക് വേണ്ടിയാണ് ഈ പ്രതിരോധനിരതാരം കളിച്ചുകൊണ്ടിരിക്കുന്നത്.ലോൺ അടിസ്ഥാനത്തിൽ തന്നെയാണ് അദ്ദേഹം കളിക്കുന്നത്. ഈ സീസണിൽ മികച്ച പ്രകടനമാണ് ഡെസ്റ്റ് പുറത്തെടുക്കുന്നത്.
താരത്തെ സ്ഥിരമായി നിലനിർത്താൻ പിഎസ്വിക്ക് താല്പര്യമുണ്ട്. എന്നാൽ മികച്ച പ്രകടനം നടത്തുന്ന താരത്തെ തിരികെ കൊണ്ടുവരുന്ന കാര്യം ബാഴ്സലോണ പരിഗണിച്ചേക്കും. ഇക്കാര്യത്തിലുള്ള നിലപാട് ഇപ്പോൾ ഡെസ്റ്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബാഴ്സയുടെ പരിശീലകനായി കൊണ്ട് ചാവി അവിടെയുണ്ടെന്നും അതുകൊണ്ടുതന്നെ തന്റെ തിരിച്ചുവരവ് ബുദ്ധിമുട്ടിലാണ് എന്നുമാണ് ഡെസ്റ്റ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്റെ ലോണിന്റെ കാര്യത്തിൽ ക്ലബ്ബുകളാണ് തീരുമാനങ്ങൾ എടുക്കേണ്ടത്. അതേക്കുറിച്ച് ഇപ്പോൾതന്നെ സംസാരിക്കുക എന്നുള്ളത് നേരത്തെ ആയിപ്പോകും.ഓരോ താരങ്ങൾക്കും അവരുടേതായ ലക്ഷ്യങ്ങളുണ്ട്.ഏറ്റവും ടോപ്പ് ലെവലിൽ കളിക്കാനാണ് എല്ലാ താരങ്ങളും ആഗ്രഹിക്കുന്നത്.ഞാനും അങ്ങനെ തന്നെയാണ്.ഞാൻ ഈ സീസൺ വളരെയധികം ആസ്വദിക്കുന്നു. നിലവിൽ പിഎസ്വിയിൽ മാത്രമാണ് ഞാൻ ശ്രദ്ധ നൽകിയിരിക്കുന്നത്.ബാക്കിയൊക്കെ ഈ സീസണിന് ശേഷം തീരുമാനിക്കാം.ചിലപ്പോൾ ഞാൻ ഇവിടെ തുടരും, ചിലപ്പോൾ എനിക്ക് പോകേണ്ടിവരും. ബാഴ്സലോണയിലെ സാഹചര്യങ്ങൾ മാറിയാൽ മാത്രമാണ് ഞാൻ അങ്ങോട്ട് പോവുക.അവിടുത്തെ പരിശീലകനായി കൊണ്ട് ചാവി ഇപ്പോഴും അവിടെത്തന്നെയുണ്ട്.അതുകൊണ്ടുതന്നെ നിലവിൽ അവിടേക്ക് ഞാൻ തിരിച്ചു പോവുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ് ” ഇതാണ് ഡെസ്റ്റ് പറഞ്ഞിട്ടുള്ളത്.
അതായത് ചാവിക്ക് കീഴിൽ ബാഴ്സലോണയിൽ തനിക്ക് അവസരങ്ങൾ ലഭിക്കില്ല എന്ന് തന്നെയാണ് ഈ താരം വിശ്വസിക്കുന്നത്.12 ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് ഈ പ്രതിരോധനിരതാരം സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ ഡച്ച് ലീഗിൽ മിന്നുന്ന പ്രകടനമാണ് പിഎസ്വി നടത്തുന്നത്.17 മത്സരങ്ങളിൽ 17ലും വിജയിച്ച അവർ ഒന്നാം സ്ഥാനത്താണ് തുടരുന്നത്.