7 ഗോളുകൾക്ക് തോറ്റ യുണൈറ്റഡ് താരങ്ങൾക്ക് ടെൻ ഹാഗ് നൽകിയ ശിക്ഷ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ മറക്കാൻ ആഗ്രഹിക്കുന്ന ഒരു തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വഴങ്ങേണ്ടി വന്നത്.എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിവർപൂളിന് മുന്നിൽ തകർന്നടിഞ്ഞത്.കോഡി ഗാക്പോ,ഡാർവിൻ നുനസ്,സലാ എന്നിവർ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ ഫിർമിനോ ഒരു ഗോൾ നേടുകയായിരുന്നു.

ഈ സീസണിൽ ഇതിനു മുൻപ് ബ്രന്റ്ഫോഡിനോട് ഏകപക്ഷീയമായ നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. അന്ന് യുണൈറ്റഡ് താരങ്ങൾക്കെല്ലാം ടെൻ ഹാഗ് ഒരു ശിക്ഷ നൽകിയിരുന്നു. അതായത് എല്ലാ താരങ്ങളെയും 14 കിലോമീറ്റർ അധികമായി ഓടിക്കുകയായിരുന്നു എറിക്ക് ടെൻ ഹാഗ് ചെയ്തിരുന്നത്.

ലിവർപൂളിനോട് ഈ വമ്പൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയും എറിക്ക് ടെൻ ഹാഗ് തന്റെ താരങ്ങളെ ശിക്ഷിച്ചിട്ടുണ്ട്. അതായത് ലിവർപൂൾ ഡ്രസ്സിംഗ് റൂമിലെ വിജയാഘോഷങ്ങളുടെ ഓഡിയോകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ മുഴുവനായും എറിക്ക് ടെൻ ഹാഗ് കേൾപ്പിക്കുകയായിരുന്നു. തികഞ്ഞ നിശബ്ദതയിലാണ് യുണൈറ്റഡ് താരങ്ങൾക്ക് ഈ ഓഡിയോകൾ കേൾക്കേണ്ടി വന്നത്.മിറർ എന്ന മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മാത്രമല്ല മറ്റു ചില കാര്യങ്ങൾ കൂടി ടെൻ ഹാഗ് ഉദ്ദേശിക്കുന്നുണ്ട്. അതായത് ഇനിയും പരാജയങ്ങൾ ഏറ്റുവാങ്ങിയാൽ അണ്ടർ 21 ടീമിനോടൊപ്പം പരിശീലനത്തിന് അയക്കും എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഈ തോൽവിയിൽ നിന്നും മുക്തരാവാൻ വേണ്ടി കൂടുതൽ സൈക്കോളജിക്കലായിട്ടുള്ള ക്ലാസുകൾ താരങ്ങൾക്ക് നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നുണ്ട്. ചുരുക്കത്തിൽ ഇനി ഇത്തരത്തിലുള്ള തോൽവികൾ വഴങ്ങാൻ പാടില്ല എന്ന് തന്നെയാണ് ടെൻ ഹാഗ് ഇതിലൂടെ പറഞ്ഞുവെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *