വില്യന്റെ മിന്നും പ്രകടനത്തിനും രക്ഷിക്കാനായില്ല, ചെൽസിക്ക് തോൽവി

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മുപ്പത്തിരണ്ടാം റൗണ്ട് പോരാട്ടത്തിൽ ലംപാർടിനും സംഘത്തിനും തോൽവി. വെസ്റ്റ്ഹാമാണ് ചെൽസിയെ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി വെസ്റ്റ്ഹാമിനോട് പരാജയം രുചിച്ചത്. ബ്രസീലിയൻ സൂപ്പർ താരം വില്യൻ ഇരട്ടഗോളുകളുമായി തിളങ്ങിയിട്ടും പരാജയപ്പെടാനായിരുന്നു നീലപ്പടയുടെ വിധി. ഇതോടെ പോയിന്റ് പട്ടികയിൽ മുന്നേറാനിരുന്ന ചെൽസിക്ക് കനത്ത തിരിച്ചടിയായി. അപ്രതീക്ഷിതമായ തോൽവി ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഭാവിയെ തുലാസിലാക്കുകയും ചെയ്തു. മുപ്പത്തിരണ്ട് മത്സരങ്ങളിൽ നിന്ന് പതിനാറ് ജയവുമായി 54 പോയിന്റോടെ നാലാമതാണ് ചെൽസി. ഇത്രയും മത്സരങ്ങളിൽ നിന്ന് 52 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡും വോൾവ്‌സും തൊട്ട് പിറകിലുള്ളതാണ് ചെൽസിക്ക് ഭീഷണിയാവുന്നത്.

മത്സരത്തിന്റെ മുപ്പത്തിനാലാം മിനിറ്റിൽ തോമസ് വെസ്റ്റ്ഹാമിനായി ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. 42-ആം മിനുട്ടിൽ വില്യൻ പെനാൽറ്റിയിലൂടെ ചെൽസിക്ക് ആദ്യലീഡ് നേടിക്കൊടുത്തു.എന്നാൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ തോമസ് തന്നെ വെസ്റ്റ്ഹാമിന് സമനില നേടിക്കൊടുത്തു. ഒരു ഹെഡറിലൂടെയായിരുന്നു ഗോൾ പിറന്നത്. രണ്ടാം പകുതിയിൽ 51-ആം മിനിറ്റിൽ വെസ്റ്റ്ഹാം ലീഡ് നേടുകയായിരുന്നു. ബോവനിന്റെ അസിസ്റ്റിൽ നിന്നും അന്റോണിയോയാണ് ഗോൾ നേടിയത്. ആദ്യഗോളും ബോവനിന്റെ കോർണറിൽ നിന്നായിരുന്നു പിറന്നത്. എന്നാൽ 72-ആം മിനിറ്റിൽ വില്യൻ വീണ്ടും ഗോൾ കണ്ടെത്തി. ഒരു തകർപ്പൻ ഫ്രീകിക്കിലൂടെയാണ് താരം സമനില നേടിക്കൊടുത്തത്. എന്നാൽ എൺപത്തിയൊമ്പതാം മിനുട്ടിൽ അന്റോണിയോയുടെ പാസിൽ നിന്ന് യർമൊലെങ്കോ ഗോൾ നേടിയതോടെ വെറും കയ്യോടെ മത്സരത്തിൽ നിന്നും മടങ്ങാനായിരുന്നു ചെൽസിയുടെ വിധി.

Leave a Reply

Your email address will not be published. Required fields are marked *