പിഎസ്ജിക്ക് UCL നേടിക്കൊടുക്കാനാണ് ഞാൻ ഇങ്ങോട്ട് വന്നത്:ഹക്കീമി പറയുന്നു

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയും സ്പാനിഷ് കരുത്തരായ ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുക. ഏപ്രിൽ പതിനൊന്നാം തീയതി നടക്കുന്ന ആദ്യപാദം മത്സരം പിഎസ്ജിയുടെ മൈതാനത്താണ് അരങ്ങേറുക.ഏപ്രിൽ പതിനേഴാം തീയതി ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ട് രണ്ടാം പാദം നടക്കും. ഒരു കിടിലൻ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത കരസ്ഥമാക്കുന്നത്. മാത്രമല്ല ഇതുവരെ ഒരു UCL കിരീടം പോലും നേടാൻ കഴിയാത്ത ടീം കൂടിയാണ് പിഎസ്ജി. എന്നാൽ പിഎസ്ജിയുടെ മൊറോക്കൻ സൂപ്പർതാരമായ അഷ്‌റഫ് ഹക്കീമി ഇത്തവണ രണ്ടും കൽപ്പിച്ചാണ്.പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ വേണ്ടിയാണ് താൻ ഇങ്ങോട്ട് വന്നത് എന്നാണ് ഹക്കീമി പറഞ്ഞിട്ടുള്ളത്.ഹക്കീമിക്കൊപ്പം പിഎസ്ജി ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടി എന്നറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഈ താരം പറഞ്ഞിട്ടുണ്ട്.ഹക്കീമിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജി ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ല.അത് നേടിക്കൊടുക്കാൻ വേണ്ടിയാണ് ഞാൻ ഇങ്ങോട്ട് വന്നത്.പാരീസിൽ ചരിത്രം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.പല താരങ്ങളും ഫ്രഞ്ച് ലീഗ് കിരീടം നേടിയിട്ടുണ്ട്,എനിക്കും അതിന് സാധിച്ചിട്ടുണ്ട്.പക്ഷേ ചാമ്പ്യൻസ് ലീഗ് ബുദ്ധിമുട്ടുള്ള ഒന്നാണ്.ഇതുവരെ അത് നേടാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഈ ക്ലബ്ബിൽ ഞാൻ എന്റേതായ അടയാളം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു.പിഎസ്ജി അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ഹക്കീമിക്കൊപ്പം നേടി എന്നറിയപ്പെടാനാണ് ഞാൻ ആഗ്രഹിക്കുന്നത് “ഇതാണ് മൊറോക്കൻ സൂപ്പർതാരം പറഞ്ഞിട്ടുള്ളത്.

നാപോളിയെ പരാജയപ്പെടുത്തി കൊണ്ടാണ് ബാഴ്സലോണ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയത്. അതേസമയം റയൽ സോസിഡാഡിനെ തോൽപ്പിച്ചു കൊണ്ടാണ് പിഎസ്ജി വരുന്നത്.പ്രീ ക്വാർട്ടറിൽ രണ്ട് പാദങ്ങളിലുമായി മൂന്ന് ഗോളുകൾ നേടിയ കിലിയൻ എംബപ്പേ തന്നെയാണ് ഈ ഫ്രഞ്ച് ക്ലബ്ബിന്റെ ഏറ്റവും വലിയ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *