CR7നെ പിൻവലിക്കാൻ കോച്ചിന് ഭയം; പോർച്ചുഗലിന്റെ കളി നശിപ്പിക്കുന്നു: വിമർശനവുമായി ഹെൻ്റി
ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കോംഗോയോട് (DR Congo) സമനില വഴങ്ങിയതിന് പിന്നാലെ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ടീം കോച്ചിനുമെതിരെ കടുത്ത വിമർശനവുമായി ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻ്റി. കോംഗോയ്ക്കെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ സ്വാർത്ഥമായ കളിശൈലി പോർച്ചുഗലിന്റെ ആക്രമണങ്ങളുടെ താളം തെറ്റിച്ചുവെന്നും കോച്ചിന് റൊണാൾഡോയെ പുറത്തിരുത്താൻ ഭയമാണെന്നും ഫോക്സ് സ്പോർട്സിന്റെ ടാക്റ്റിക്കൽ അനാലിസിസ് ചർച്ചയിൽ ഹെൻ്റി തുറന്നടിച്ചു.
മത്സരത്തിൽ ക്രിസ്റ്റ്യാനോയുടെ കളിശൈലിയെയും മൂവ്മെന്റുകളെയും ഹെൻ്റി രൂക്ഷമായി വിമർശിച്ചു.
“ഒരു കാര്യം ഓർക്കുക, ഇവിടെ ടീമിനാണ് ഗോൾ അടിക്കേണ്ടത്, വ്യക്തിപരമായി നിങ്ങൾക്കല്ല. സ്വന്തമായി ഗോൾ നേടാനുള്ള റൊണാൾഡോയുടെ അമിത വ്യഗ്രത കാരണം ബ്രൂണോ ഫെർണാണ്ടസിന് ലഭിക്കേണ്ട മികച്ചൊരു പാസിങ് ലൈൻ അദ്ദേഹം തടസ്സപ്പെടുത്തി. റൊണാൾഡോ ആ സമയത്ത് ഡിഫെൻഡർമാരെയും വലിച്ച് പെനാൽറ്റി ബോക്സിലേക്ക് ഓടിയിരുന്നെങ്കിൽ ബ്രൂണോയ്ക്ക് അത് എളുപ്പത്തിൽ ഗോളാക്കാമായിരുന്നു,” ഹെൻ്റി ചൂണ്ടിക്കാട്ടി.
സ്വന്തം റെക്കോർഡുകൾക്ക് വേണ്ടി മാത്രം കളിക്കുന്നത് വഴി റൊണാൾഡോ ടീമിന്റെ സ്വഭാവിക ഗെയിം നശിപ്പിക്കുകയാണെന്നും, ഇതിനെതിരെ പ്രതികരിക്കാനോ റൊണാൾഡോയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാനോ കോച്ച് റോബർട്ടോ മാർട്ടിനസ് ഭയപ്പെടുകയാണെന്നും ഹെൻ്റി കൂട്ടിച്ചേർത്തു. റൊണാൾഡോയെ തുടക്കത്തിൽ പുറത്തിരുത്തി അവസാന 15-20 മിനിറ്റുകളിൽ മാത്രം ഇറക്കുകയാണെങ്കിൽ പോർച്ചുഗലിന് കൂടുതൽ മികച്ച കളി പുറത്തെടുക്കാൻ സാധിക്കുമെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തൽ.

മത്സരത്തിൽ പോർച്ചുഗൽ 1-1 എന്ന നിലയിലാണ് കോംഗോയോട് സമനില വഴങ്ങിയത്. ജാവോ നെവെസിലൂടെ പോർച്ചുഗൽ ആദ്യം ലീഡെടുത്തെങ്കിലും യോവാൻ വിസ്സയിലൂടെ കോംഗോ തിരിച്ചടിക്കുകയായിരുന്നു. മത്സരത്തിലുടനീളം ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ റൊണാൾഡോയ്ക്ക് ഒരൊറ്റ ഷോട്ട് പോലും ഓൺ ടാർഗെറ്റിലേക്ക് അടിക്കാൻ സാധിച്ചതുമില്ല. വരും മത്സരങ്ങളിൽ പോർച്ചുഗൽ തന്ത്രങ്ങൾ മാറ്റിയില്ലെങ്കിൽ ലോകകപ്പ് യാത്ര കഠിനമാകുമെന്നാണ് ഹെൻ്റിയെപ്പോലുള്ള പ്രമുഖർ മുന്നറിയിപ്പ് നൽകുന്നത്

