ഫുട്ബോൾ ഒരുപാട് മാറിപ്പോയി! മൊറോക്കോയെ നിസ്സാരക്കാരായി കാണാനാകില്ലെന്ന് വിനീഷ്യസ് ജൂനിയർ
ലോകകപ്പ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ ബ്രസീൽ മൊറോക്കോയെ നേരിടാനൊരുങ്ങുമ്പോൾ, എതിരാളികളെ ഒട്ടും കുറച്ചുകാണുന്നില്ലെന്ന് ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ. ആധുനിക ഫുട്ബോൾ ഒരുപാട് മാറിയിട്ടുണ്ടെന്നും കൃത്യമായ പദ്ധതികളോടെ കളത്തിലിറങ്ങുന്ന ഏത് ടീമിനും ആരെയും അട്ടിമറിക്കാൻ കെൽപ്പുണ്ടെന്നും ബ്രസീലിന്റെ നമ്പർ 7 വ്യക്തമാക്കുന്നു. മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് വിനി മൊറോക്കൻ ടീമിന്റെ കരുത്തിനെക്കുറിച്ച് സംസാരിച്ചത്.
കഴിഞ്ഞ ലോകകപ്പിൽ സെമിഫൈനൽ വരെയെത്തി ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച ടീമാണ് മൊറോക്കോ. ആ പ്രകടനം ഒരു അദ്ഭുതമല്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ നിലവിലെ വളർച്ചയെന്ന് വിനീഷ്യസ് ഓർമ്മിപ്പിച്ചു. റയൽ മാഡ്രിഡിൽ തന്റെ സഹതാരമായ ബ്രാഹിം ഡയസിനെയും പി.എസ്.ജിക്ക് വേണ്ടി വീണ്ടും ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ അഷ്റഫ് ഹക്കിമിയെയും താരം പ്രത്യേകം പരാമർശിച്ചു.
“കഴിഞ്ഞ ലോകകപ്പിലെപ്പോലെ ഇത്തവണയും വിസ്മയങ്ങൾ സൃഷ്ടിക്കാൻ മൊറോക്കോയ്ക്ക് സാധിക്കും. എന്റെ കൂടെ കളിക്കുന്ന ബ്രാഹിം ഉണ്ട്, വീണ്ടുമൊരു ചാമ്പ്യൻസ് ലീഗ് നേടിയ ഹക്കിമിയുണ്ട്. ലോക ഫുട്ബോളിൽ നിർണ്ണായക സ്വാധീനമുള്ള ഒട്ടനവധി താരങ്ങൾ ഇന്ന് മൊറോക്കോയ്ക്കുണ്ട്. അവർ വലിയ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്.” – വിനീഷ്യസ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ക്വാർട്ടർ ഫൈനലിൽ പുറത്താകേണ്ടി വന്ന ബ്രസീലിന് ഈ ലോകകപ്പ് ഒരു വീണ്ടെടുപ്പിന്റെ വേദിയാണ്. ആഫ്രിക്കൻ കപ്പിൽ ഫൈനലിൽ തോറ്റെങ്കിലും മൊറോക്കോ മികച്ച ഒരു ടീമാണെന്ന് വിനീഷ്യസ് സമ്മതിക്കുന്നു. എങ്കിലും, പഴയ ചരിത്രമെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് ബ്രസീലിനെ വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിൽ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കടുപ്പമേറിയ ഈ അരങ്ങേറ്റ മത്സരത്തിന് ബ്രസീൽ പൂർണ്ണ സജ്ജമാണെന്നും താരം കൂട്ടിച്ചേർത്തു.
ശക്തരായ രണ്ടു ടീമുകൾ നേർക്കുനേർ വരുമ്പോൾ കളി മികച്ചൊരു പോരാട്ടമായി മാറുമെന്നുറപ്പാണ്. വിനീഷ്യസിന്റെ വേഗതയും ഹക്കിമിയുടെ പ്രതിരോധവും തമ്മിലുള്ള മാറ്റുരയ്ക്കൽ കൂടിയാവും ഈ മത്സരം.


