ലൗറ്ററോയെ ബാഴ്സ നോട്ടമിട്ടിട്ട് ഒരു വർഷം, പുരോഗതി പ്രാപിക്കാതെ ബാഴ്സ !

കഴിഞ്ഞ വർഷത്തെ ജനുവരി ട്രാൻസ്ഫറിലായിരുന്നു എഫ്സി ബാഴ്സലോണ ഇന്ററിന്റെ അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസിനെ നോട്ടമിട്ട് തുടങ്ങിയത്. തങ്ങളുടെ സ്‌ട്രൈക്കറായിരുന്ന ലൂയിസ് സുവാരസിന് സർജറി വേണ്ടി വന്നതോടെയാണ് ബാഴ്സ മറ്റൊരു സ്‌ട്രൈക്കറെ ലക്ഷ്യമിട്ടു തുടങ്ങിയത്. അങ്ങനെയാണ് ലൗറ്ററോ പരിഗണനയിൽ വരുന്നത്. എന്നാൽ വമ്പൻ തുക ഇന്റർ ആവിശ്യപ്പെട്ടതോടെ ബാഴ്സ ജനുവരിയിൽ ആ ഉദ്യമത്തിൽ നിന്നും പിൻവാങ്ങി. സമ്മറിൽ എത്തിക്കാനായിരുന്നു പ്ലാൻ. എന്നാൽ അതെല്ലാം തകിടം മറിച്ചു കൊണ്ടാണ് കോവിഡ് വന്നത്. കൂടാതെ ബാഴ്സ 8-2 ന് തകർന്നടിയുകയും പ്രതിസന്ധികൾ ഉടലെടുക്കുകയും ചെയ്തു. ഒടുവിൽ ലൗറ്ററോയുടെ ഏജന്റ് തന്നെ താരം ഇന്ററിൽ തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഈ സീസണിലും ലൗറ്ററോ മികവാർന്ന പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്. 25 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളും 5 അസിസ്റ്റുകളും ഇതിനോടകം തന്നെ താരം സ്വന്തം പേരിലാക്കി കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ആകെ കളിച്ച 49 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും 8 അസിസ്റ്റുകളുമായിരുന്നു താരത്തിന്റെ സമ്പാദ്യം. അതായത് താരം ഫോമിൽ തന്നെയാണെങ്കിലും ലൗറ്ററോ ക്യാമ്പ് നൗവിൽ എത്തിക്കാൻ ബാഴ്സക്ക്‌ ഇതുവരെ സാധിച്ചിട്ടില്ല. ഏതായാലും ലൗറ്ററോക്ക്‌ വേണ്ടി ബാഴ്സ ഇനിയും ശ്രമങ്ങൾ തുടർന്നേക്കും. എന്നാൽ മെസ്സിയുടെ ഭാവി അനുസരിച്ചായിരിക്കും ലൗറ്ററോ തീരുമാനങ്ങൾ എടുക്കുക. ക്ലബ്ബിൽ മെസ്സിക്കൊപ്പം കളിക്കുക എന്നത് വലിയ സ്വപ്നമാണെന്ന് ലൗറ്ററോ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *