മാഞ്ചസ്റ്റർ സിറ്റിക്ക് പണി കിട്ടാനാണ് മറ്റെല്ലാ പ്രീമിയർ ലീഗ് ക്ലബ്ബുകളും ആഗ്രഹിക്കുന്നത്: ലാലിഗ പ്രസിഡണ്ട്!
കഴിഞ്ഞ നാല് സീസണുകളിലെയും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ളത് മാഞ്ചസ്റ്റർ സിറ്റിയാണ്.സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് അവർ നടത്തുന്നത്. പക്ഷേ വലിയ ഒരു വെല്ലുവിളി അവരെ കാത്തിരിക്കുന്നുണ്ട്. എന്തെന്നാൽ 115 FFP നിയമങ്ങൾ മാഞ്ചസ്റ്റർ സിറ്റി ലംഘിച്ചതായി കണ്ടെത്തിയിരുന്നു. അതിന്റെ ഹിയറിങ് വരുന്ന തിങ്കളാഴ്ച മുതലാണ് ആരംഭിക്കുന്നത്. വരുമാനത്തിന്റെ സോഴ്സുകൾ മറച്ചുവെച്ചു എന്നുള്ളതാണ് മാഞ്ചസ്റ്റർ സിറ്റി ചെയ്തിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കുറ്റം.
അതുകൊണ്ടുതന്നെ മാഞ്ചസ്റ്റർ സിറ്റിയെ വലിയ ശിക്ഷകൾ ഇപ്പോൾ കാത്തിരിക്കുന്നുണ്ട്. ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസ് കാര്യത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂരിഭാഗം വരുന്ന പ്രീമിയർ ലീഗ് ക്ലബ്ബുകളും മാഞ്ചസ്റ്റർ സിറ്റി ശിക്ഷിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ടെബാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” ഞാൻ ഭൂരിഭാഗം വരുന്ന പ്രീമിയർ ലീഗ് ക്ലബ്ബുകളോടും സംസാരിച്ചിരുന്നു.മാഞ്ചസ്റ്റർ സിറ്റി ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് അവർ ആഗ്രഹിക്കുന്നത്. ശിക്ഷ അവർക്ക് ലഭിക്കുമെന്ന് വിശ്വസിക്കുന്നുണ്ട്. നേരത്തെ ഫോർമൽ ആയ ഒരു കാര്യത്തിൽ CAS കോടതി അവരെ കുറ്റവിമുക്തരാക്കിയിരുന്നു ” ഇതാണ് ടെബാസ് പറഞ്ഞിട്ടുള്ളത്.
മാഞ്ചസ്റ്റർ സിറ്റിക്ക് ഏതുതരത്തിലുള്ള ശിക്ഷയായിരിക്കും ലഭിക്കുക എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഒരുപക്ഷേ അവരുടെ പോയിന്റുകൾ വെട്ടിക്കുറച്ചേക്കാം. അതല്ലെങ്കിൽ ട്രാൻസ്ഫർ ബാൻ ലഭിച്ചേക്കാം.ഏറ്റവും ഒടുവിൽ പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ടേക്കാം,ഇത്തരത്തിലുള്ള ശിക്ഷകൾ ഒക്കെ തന്നെയും മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിക്കാൻ സാധ്യതയുണ്ട്.എവർടൺ ഉൾപ്പെടെയുള്ള പല ക്ലബ്ബുകൾക്കും സമീപകാലത്ത് ഇത്തരത്തിലുള്ള ശിക്ഷകൾ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.