ഗ്രാവൻബെർച്ചിനും പരിക്ക്, റഫറിക്കെതിരെ ആഞ്ഞടിച്ച് ക്ലോപ്!
ഇന്നലെ കരബാവോ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ ചെൽസിയെ പരാജയപ്പെടുത്തിക്കൊണ്ട് ലിവർപൂൾ കിരീടം സ്വന്തമാക്കിയിരുന്നു. അധികസമയത്തേക്ക് നീങ്ങിയ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവർപൂൾ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 118 ആം മിനിറ്റിൽ ക്യാപ്റ്റൻ വാൻ ഡൈക്ക് നേടിയ ഹെഡർ ഗോളാണ് ലിവർപൂളിന് വിജയം സമ്മാനിച്ചിട്ടുള്ളത്.നിരവധി യുവതാരങ്ങളെ വെച്ചുകൊണ്ടാണ് ക്ലോപ് ഈ മത്സരത്തിൽ ചെൽസിയെ നേരിട്ടത്.
പരിക്ക് കാരണം നിരവധി സൂപ്പർതാരങ്ങളെ ലിവർപൂളിന് നഷ്ടമായിരുന്നു.ഇതിനൊക്കെ പുറമേ ഈ മത്സരത്തിൽ മറ്റൊരു താരമായ ഗ്രാവൻബെർച്ചിനും പരിക്കേറ്റിട്ടുണ്ട്. മത്സരത്തിന്റെ 28ആം മിനിറ്റിൽ തന്നെ അദ്ദേഹം പരിക്കു മൂലം പുറത്താവുകയായിരുന്നു. ഇക്കാര്യത്തിൽ റഫറിക്കെതിരെ ക്ലോപ് വലിയ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.താരങ്ങളെ സംരക്ഷിക്കുന്നതിൽ റഫറി പരാജയപ്പെട്ടു എന്നാണ് ക്ലോപ് ആരോപിച്ചിട്ടുള്ളത്.മത്സരശേഷം ലിവർപൂൾ പരിശീലകൻ പറഞ്ഞത് ഇങ്ങനെയാണ്.
Goodnight, Reds 🏆❤️ pic.twitter.com/mmOCtdybyT
— Liverpool FC (@LFC) February 25, 2024
” രണ്ട് ടീമുകളും വളരെ കഠിനമായി പോരാടുന്ന ഒരു മത്സരമായിരുന്നു ഇത്, ഇത്തരമൊരു മത്സരത്തിന്റെ നിലവാരത്തിലേക്ക് ഉയരാൻ റഫറിക്ക് കഴിഞ്ഞിട്ടില്ല.കൈസേഡോയുടെ ചാലഞ്ച് ഒരു ഫൗൾ പോലും വിധിക്കപ്പെട്ടിട്ടില്ല എന്നുള്ളത് അത്ഭുതപ്പെടുത്തുന്നു.പിന്നീട് ഫോർത്ത് ഒഫീഷ്യൽ വിശദീകരിക്കുന്നത് കാർഡ് പോലും നൽകാൻ കഴിയില്ല എന്നാണ്.ഗ്രാവൻബെർച്ചിന്റെ എക്സ് റേ എടുത്തിരുന്നു.പൊട്ടലുകൾ ഒന്നുമില്ല. പക്ഷേ പരിക്കുണ്ട്. ഈ ഷെഡ്യൂട്ട് ഞങ്ങളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ട്. ഞങ്ങൾക്ക് തുടർച്ചയായി മത്സരങ്ങൾ കളിക്കേണ്ടി വരുന്നു ” ഇതാണ് ലിവർപൂൾ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി ഫെബ്രുവരി 29 ആം തീയതി ലിവർപൂൾ FA കപ്പ് മത്സരത്തിന് വേണ്ടി ഇറങ്ങുന്നുണ്ട്. എതിരാളികൾ സതാംപ്റ്റനാണ്. മുഹമ്മദ് സലാ,ഡാർവിൻ നുനസ് തുടങ്ങിയ പല താരങ്ങളും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.അത് ക്ലോപ്പിനെ സംബന്ധിച്ചിടത്തോളം വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്.