അഞ്ഞൂറോളം മത്സരങ്ങൾ കളിച്ചിട്ട് റെഡ് കാർഡ് വഴങ്ങാത്തവനാണ് കാസമിറോ : വിമർശനവുമായി ടെൻ ഹാഗ്!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.സതാംപ്റ്റണാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ചത്.ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ പോവുകയായിരുന്നു. മത്സരത്തിന്റെ 34ആം മിനിട്ടിൽ സൂപ്പർ താരം കാസമിറോ റെഡ് കാർഡ് പുറത്തുപോയത് യുണൈറ്റഡിന് തിരിച്ചടിയാവുകയായിരുന്നു.

എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റെഡ് കാർഡ് നൽകുന്ന സിസ്റ്റത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക്ക് ടെൻ ഹാഗ് ഇപ്പോൾ വിമർശനം ഉന്നയിച്ചിട്ടുണ്ട്.യൂറോപ്പിൽ അഞ്ഞൂറോളം മത്സരങ്ങൾ കളിച്ചിട്ട് സ്ട്രൈറ്റ് റെഡ് കാർഡ് വഴങ്ങാത്ത കാസമിറോക്ക് ഇവിടെ ഇപ്പോൾ തന്നെ രണ്ട് സ്ട്രൈറ്റ് റെഡ് കാർഡുകൾ ലഭിച്ചു കഴിഞ്ഞു എന്നാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. മത്സരശേഷം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ടെൻ ഹാഗിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കാസമിറോ യൂറോപ്പിൽ 500 ഓളം മത്സരങ്ങൾ ഇതിനോടകം കളിച്ചിട്ടുണ്ട്.എന്നിട്ട് ഇതുവരെ സ്ട്രൈറ്റ് റെഡ് കാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. പക്ഷേ ഇവിടെ പ്രീമിയർ ലീഗിൽ ഇപ്പോൾ രണ്ട് റെഡ് കാർഡുകൾ അദ്ദേഹത്തിന് ഇതിനോടകം തന്നെ ലഭിച്ചു കഴിഞ്ഞു.അദ്ദേഹത്തിന്റെ അഭാവം വലിയ ഒരു പ്രശ്നമൊന്നുമല്ല. ഞങ്ങൾ അത് കൈകാര്യം ചെയ്യും. പക്ഷേ ഈ മത്സരത്തിൽ തീർച്ചയായും റഫറിയുടെ സ്വാധീനമുണ്ടായിരുന്നു.കാസമിറോ എപ്പോഴും മാന്യമായ രീതിയിൽ കളിക്കുന്ന താരമാണ്. ഒരല്പം ടഫ് ആയി കൊണ്ട് കളിക്കുന്ന താരമാണ്, എന്നിരുന്നാൽ പോലും അദ്ദേഹം മാന്യത കൈവിടാറില്ല ” ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും അടുത്ത മത്സരത്തിൽ കാസമിറോയുടെ അഭാവത്തിൽ ആയിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ ഇറങ്ങുക. അതിന് മുമ്പേ യൂറോപ്പ ലീഗിൽ റയൽ ബെറ്റിസിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബൂട്ടണിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *